തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചതിനാല്‍ നിരവധി വര്‍ഷങ്ങളായി ഭൂമി വില്‍ക്കാനോ വാങ്ങാനോ പണയപ്പെടുത്താനോ മകളുടെ വിവാഹത്തിന് ലോണ്‍ എടുക്കാന്‍ പോലും കഴിയാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. അതിനാലാണ് നിലവിലെ തീരുമാനമെന്നും വി ഡി സതീശന്‍ പറഞ്ഞു. സമരത്തിന് എതിരായ കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പാരിസ്ഥിതികമായോ സാമ്പത്തികമായോ കേരളത്തെ ബാധിക്കാത്ത തരത്തിലുള്ള അതിവേഗ പദ്ധതിക്ക് എതിരല്ല. സില്‍വര്‍ ലൈന്‍ നടപ്പാക്കിയെങ്കില്‍ പാരിസ്ഥിതിക ദുരന്തം ആയേനെ. ഡിപിആര്‍ പോലും ഉണ്ടായിരുന്നില്ല. പാരിസ്ഥിതികമായോ സാമ്പത്തികമായോ കേരളത്തെ ബാധിക്കാത്ത തരത്തിലുള്ള അതിവേഗ ഇടനാഴിക്കായി പഠനം നടത്തുകയാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു..
പിഎസ് സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2026 ഓഗസ്‌റ്റ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണു നീട്ടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ വിവിധ വകുപ്പുകൾക്കായി തിരിച്ചു നൽകി അതു പൂർത്തിയാക്കാൻ നിർദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ജൂൺ 1 മുതൽ 100 ദിവസത്തെ കർമപരിപാടി നടപ്പാക്കും. പത്മ പുരസ്‌കാര ശുപാർശയ്ക്കു സമിതി രൂപീകരിച്ചു. ഹൈക്കോടതിയിൽ അഡീ. അഡ്വക്കറ്റ് ജനറലായി മുഹമ്മദ് ഷായെ നിയമിച്ചു.

