ഇസ്ലമാബാദ്: അമേരിക്കൻ വ്യോമാക്രമണ ഭീഷണി നിലനിൽക്കെ, ഇറാന്റെ സൈനിക-നിരീക്ഷണ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ തങ്ങളുടെ വ്യോമതാവളത്തിൽ രഹസ്യമായി സംരക്ഷണം ഒരുക്കിയതായി യുഎസ് മാധ്യമമായ സി.ബി.എസ് ന്യൂസ് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ ഭാഗത്തു നിന്ന് ഉണ്ടായേക്കാവുന്ന വ്യോമാക്രമണങ്ങളിൽ നിന്ന് തങ്ങളുടെ പ്രധാന സൈനിക വിമാനങ്ങളെയും നിരീക്ഷണ വിമാനങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇറാൻ ഇവ പാക്കിസ്ഥാനിലെ റാവൽപിണ്ടിക്കടുത്തുള്ള നൂർ ഖാൻ വ്യോമ താവളത്തിലേക്ക് രഹസ്യമായി മാറ്റുകയായിരുന്നു.
ഫെബ്രുവരി 28 ന് ആരംഭിച്ച അമേരിക്ക-ഇറാൻ സംഘർഷത്തിന് ശേഷം പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിന് പിന്നാലെയായിരുന്നു ഇത്. ഇതിനുപുറമെ ചില സിവിൽ വിമാനങ്ങൾ അഫ്ഗാനിസ്ഥാനിലേക്കും മാറ്റിയതായി പറയപ്പെടുന്നു. ചില യാത്രാ വിമാനങ്ങൾ അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലെ കാബൂൾ, ഹെറാത്ത് വിമാനത്താവളങ്ങളിൽ പാർക്ക് ചെയ്തിരുന്നതായും പരാമർശമുണ്ട്. എന്നാൽ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ഈ അവകാശവാദങ്ങളും നിഷേധിച്ചിട്ടുണ്ട്.
വെടിനിർത്തലിന് അമേരിക്കയ്ക്കും ഇറാനുമിടയിൽ മധ്യസ്ഥനായി നിലകൊള്ളുന്ന പാക്കിസ്ഥാൻ ഇത്തരമൊരു നീക്കം നടത്തിയത് രാജ്യാന്തര തലത്തിൽ ചർച്ചയായിട്ടുണ്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ പാക്കിസ്ഥാനുമായുള്ള ബന്ധം പുനപരിശോധിക്കേണ്ടി വരുമെന്ന് അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം മുന്നറിയിപ്പ് നൽകി. ഇറാനും അമേരിക്കയ്ക്കുമിടയിലുള്ള മധ്യസ്ഥൻ എന്ന നിലയിൽ പാക്കിസ്ഥാൻ്റെ പങ്ക് എത്രത്തോളം വിശ്വസനീയമാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും തെറ്റിദ്ധാരണാജനകമാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി എത്തിയ നയതന്ത്ര ഉദ്യോഗസ്ഥരുടെയും സുരക്ഷാ സംഘങ്ങളുടെയും വിമാനങ്ങൾ മാത്രമാണ് അവിടെയുള്ളതെന്നും, ഇതിന് സൈനിക നീക്കങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പാക്കിസ്ഥാൻ അറിയിച്ചു. ജനസാന്ദ്രതയേറിയ നഗരമധ്യത്തിലുള്ള ഈ ബേസിൽ വലിയ സൈനിക വിമാനങ്ങൾ ഒളിപ്പിച്ചു വെക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു

