Sunday, May 10, 2026
Home » ‘അമ്മയ്ക്കായ്….!’ ലോക മാതൃദിനം
എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ!!

‘അമ്മയ്ക്കായ്….!’ ലോക മാതൃദിനം

മേരി ജോസി മലയിൽ

by Editor

ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻറെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥിച്ച് മാതൃദിനം എന്ന ആശയത്തിന് തുടക്കമിട്ടത്. ഈ പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളി എന്ന പദവി വഹിക്കുന്നു.1914 -ൽ അമേരിക്കയിൽ മദർഡേ ഔദ്യോഗിക അവധി ദിനമായി പിന്നീട് മാറി. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃത്വത്തെ ബഹുമാനിക്കുന്ന ദിവസമായി പ്രസിഡൻറ് വുഡ്രോ വിൽസൺ പ്രഖ്യാപിച്ചു.

ആറു വർഷം മുമ്പാണ് എൻറെ അമ്മ ജീവിതത്തിലെ എല്ലാ കടമകളും ഉത്തരവാദിത്വങ്ങളും ഏറ്റവും ഭംഗിയായി നിറവേറ്റി ആരോടും ഒരു വാക്കുപോലും പറയാതെ, മിണ്ടാതെ കടന്നുപോകുന്നത്. ഒരു മാതൃദിനം എത്തേണ്ട കാര്യമില്ല എനിക്ക് അമ്മയെ ഓർക്കാൻ എന്നാലും ചെറിയൊരു ഓർമക്കുറിപ്പ് എഴുതാം എൻറെ അമ്മയെ കുറിച്ച്.

ഇന്നലെ എന്റെ സഹോദരൻ നാട്ടിലെത്തി പ്ലാവിൽ കായ്ച്ചു നിൽക്കുന്ന ചക്കയുടെയും മാമ്പൂവിന്റെയും ചിത്രങ്ങൾ അയച്ചപ്പോൾ അതെന്നെ ഗൃഹാതുരത്വമുണർത്തുന്ന ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയി.
ഏതാണ്ട് കൗമാരകാലം തുടങ്ങി അനന്തപത്മനാഭന്റെ നാട്ടിൽ ഫ്ലാറ്റുകളിലും അപ്പാർട്ട്മെൻറ്കളിലും ആയി താമസിക്കുന്ന എനിക്ക് ഈ ചക്കയും മാങ്ങയുമായി പറയത്തക്ക അടുപ്പം ഒന്നുമില്ല. വല്ലപ്പോഴും അവധിക്ക് നാട്ടിൽ പോകുമ്പോൾ ബന്ധുക്കളുടെ വീട് സന്ദർശനത്തിനിടയിലാണ് മാങ്ങാതെര, പഴ മാങ്ങപുളിശ്ശേരി, മംഗോ മിൽക്ക് ഷേക്ക്‌, മാങ്ങാ ചുട്ട ചമ്മന്തി, മംഗോ ലസി, ചക്കഅട, കൂഴചക്ക കറിവെച്ചത്, ചക്ക വറുത്തത്….. എല്ലാം കഴിച്ചിരുന്നത്.

2001 -ൽ അച്ഛൻറെ തിരുവനന്തപുരത്തെ ഔദ്യോഗികജീവിതം തീർന്ന് സ്വന്തം നാടായ ഇരിങ്ങാലക്കുടയിലേക്ക് പോയപ്പോഴാണ് ഇവരൊക്കെയായി അടുത്ത ബന്ധം തുടങ്ങിയത് തന്നെ എന്ന് പറയാം. ഇഷ്ടംപോലെ പ്ലാവും മാവും തെങ്ങും കശുമാവും ഇല്ലിയുമൊക്കെ ഉള്ള വിശാലമായ കയ്യാലപറമ്പിനെ കുറിച്ച് അറിയാൻ ശ്രമിക്കുന്നത് അന്നുമുതലാണ്. അമ്മയും അച്ഛനും മാത്രമായിരുന്നു അവിടെ താമസം. മക്കളൊക്കെ കേരളത്തിന് പുറത്തും വിദേശത്തും ആയിരുന്നു. 10 വയസ്സ് വരുന്ന ഒരു കുട്ടിയുടെ അത്രയും പൊക്കമുള്ള ചക്കയുള്ള ആ പറമ്പിലെ പ്ലാവുകൾ ഒക്കെ മിക്കവാറും കരാർ കൊടുക്കുമായിരുന്നു. കരാറുകാരൻ ചക്കകൾ മൂക്കുന്നതിനനുസരിച്ചു ഒരു മിനിലോറിയിൽ ആണ് ചക്കകൾ വെട്ടി കൊണ്ടുപോയിരുന്നത്. അമ്മ നാട്ടിൽ എത്തിയതോടെ കരാറിൽ ഒപ്പു വെക്കാത്ത പ്ലാവിൽ നിന്നുള്ള ചക്കകൾ പഴുക്കുന്നതോടെ വെട്ടി കൊണ്ടുവന്ന് അമ്മയും അമ്മയുടെ സന്തതസഹചാരിയായിരുന്ന കൊച്ചുപെണ്ണും കൂടി വെട്ടി പറിച്ച് ചക്കക്കുരു നീക്കി വേവിച്ച് ശർക്കരയും നെയ്യും ഏലയ്ക്കാപ്പൊടിയും ചേർത്ത് വരട്ടി ടപ്പർ വെയറിൻറെ പാത്രത്തിലാക്കി ഫ്രിഡ്ജിൽ ഫ്രീസറിൽ മക്കളെയും കാത്തിരിക്കും. അതു പോലെ മാമ്പഴം നീരാക്കി അത് നല്ല വെയിലിൽ ഉണക്കി എടുത്തു മാങ്ങാതെര ഉണ്ടാക്കി വയ്ക്കുന്നതും. ഒന്നോ രണ്ടോ വർഷം അത് ഫ്രിഡ്ജിന് പുറത്ത് ഇരുന്നാലും കേടു വരില്ല. അതീവ ശ്രദ്ധയോടെ തയ്യാറാക്കുന്നതുകൊണ്ടാകാം അത് കേട് വന്നു പോകാത്തത്.

ചക്ക പറയ്ക്കുമ്പോഴും കുരു നീക്കുമ്പോഴും മാമ്പഴം നീര് എടുക്കുമ്പോഴും കൊച്ചുപെണ്ണ് അമ്മയോട് ചോദിക്കും. “പ്രമേഹ രോഗിയായ അമ്മയ്ക്ക് ഇത് കഴിക്കാൻ വയ്യ, ഇത് ആർക്ക് കഴിക്കാനാണ് ഉണ്ടാക്കുന്നത്? മക്കളൊക്കെ അവധി കഴിഞ്ഞു പോയില്ലേ, ഇനി അടുത്ത വർഷം അല്ലേ വരികയുള്ളൂ”?
“എൻറെ മക്കളോ കൊച്ചുമക്കളോ ആരെങ്കിലും ഇതു തിന്നാനും കൊണ്ടുപോകാനും വരും. നീ സമാധാനപ്പെട്” എന്ന് അമ്മയും പറയും.

“അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ”ലെ ജഗതിയെ പോലെ ഏത് വീട്ടിൽ കോഴിക്കറി വെച്ചാലും ഉടനെ പ്രത്യക്ഷപ്പെടുന്നത് പോലെ. ഒരു വർഷം കഴിഞ്ഞാലും കേടു വരാത്തത് പോലെയാണ് അമ്മ ഉണ്ടാക്കുക എങ്കിലും ഒരിക്കലും അത്രയും നീളുന്ന കാത്തിരിപ്പ് ടപ്പർ വെയർ പാത്രത്തിന് ഉണ്ടായിട്ടില്ല. ആരെങ്കിലും ഉടനെ എത്തും.

സെപ്റ്റംബർ 12, 2020. അമ്മ ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞു. ഉച്ചയൂണ് കഴിഞ്ഞു ഒന്ന് മയങ്ങാൻ കിടന്ന അമ്മ ആരോടും ഒരു യാത്ര പോലും പറയാതെ പോയി. മരണാനന്തര ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ഫ്രിഡ്ജ് തുറന്നപ്പോൾ അതാ ആ ടപ്പർവെയർ പാത്രം നിറയെ ചക്കവരട്ടി അമ്മ വച്ചിരിക്കുന്നു. തിരക്കുകൾക്കിടയിൽ ഫ്രിഡ്ജ് തുറന്നെങ്കിലും ആരുമിത് ശ്രദ്ധിച്ചില്ല. എല്ലാവരും തിരിച്ചു പോയി ഒരാഴ്ച കഴിഞ്ഞ് ഫ്രിഡ്ജ് വൃത്തിയാക്കിയപ്പോൾ കൊച്ചു പെണ്ണിനോട് കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു അച്ഛൻ.
അയ്യോ, എനിക്ക് വേണ്ട. അമ്മ സ്നേഹം കൂടി പകർന്നുണ്ടാക്കിയ ഈ ചക്ക വരട്ടിയത് മക്കളു തന്നെ എപ്പോഴെങ്കിലും വരുമ്പോൾ കൊണ്ടു പൊയ്ക്കോട്ടേ”. എന്ന് കൊച്ചുപെണ്ണ്.

ലുലുമാളിൽ പോയാൽ ചക്ക അടയോ ചക്കപ്പായസമോ മാമ്പഴതെരയോ എന്തുവേണമെങ്കിലും ഇപ്പോൾ കിട്ടും. എന്നാൽ അമ്മയുടെ സ്നേഹം കൂടി ചാലിച്ചു വരട്ടിയ ചക്കഅടയും മാമ്പഴ തെരയും ഇനി എന്നും നീറുന്ന ഒരു മധുരനൊമ്പര ഓർമ്മ. എത്ര മഷിത്തണ്ടു കൊണ്ട് മായ്ച്ചു കളഞ്ഞാലും മാഞ്ഞു പോകാത്ത ചില ഓർമ്മകൾ.

അമൂല്യ സ്നേഹത്തിന്റെ അവസാനവാക്ക് അതാണമ്മ.
എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ!!

മേരി ജോസി മലയിൽ, തിരുവനന്തപുരം.

Send your news and Advertisements

You may also like

error: Content is protected !!