Saturday, August 15, 2026
Home » മേജർ തരുൺ വാസുദേവന് ശൗര്യചക്ര; 80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്‌ട്രപതി
ഭീകരതയ്‌ക്കെതിരായ പോരാട്ടം ചരിത്രത്തില്‍ രേഖപ്പെടുത്തും; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി

മേജർ തരുൺ വാസുദേവന് ശൗര്യചക്ര; 80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്‌ട്രപതി

by Editor

ന്യൂഡൽഹി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ച സൈനിക ബഹുമതികളിൽ മലയാളിയായ മേജർ തരുൺ വാസുദേവന് ശൗര്യചക്ര ലഭിച്ചു. ജമ്മു കശ്മീരിൽ പാക്കിസ്ഥാൻ അതിർത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ധീരമായി തകർത്തതിനാണ് 57 രാഷ്ട്രീയ റൈഫിൾസിലെ ഓഫീസറായ അദ്ദേഹത്തെ രാജ്യം ആദരിച്ചത്. ഇത്തവണ 19 പേർക്കാണ് ശൗര്യചക്ര ലഭിച്ചത്. ഒൻപത് പേർക്ക് കീർത്തി ചക്രയും ഏഴ് സൈനികർക്ക് മരണാനന്തര ബഹുമതിയും രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ആകെ 78 ധീരതാ അവാർഡുകളാണ് രാഷ്‌ട്രപതി പ്രഖ്യാപിച്ചത്. ഇതിൽ 13 എണ്ണം മരണാനന്തര ബഹുമതികളാണ്. 36 സേനാ മെഡലുകൾ, 3 നാവികസേനാ മെഡലുകൾ, 5 വായുസേനാ മെഡലുകൾ എന്നിവയും പ്രഖ്യാപിച്ചു.

80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത രാഷ്‌ട്രപതി ദ്രൗപതി മുർമു, 2047-ഓടെ വികസിത ഭാരതം ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ കുതിപ്പിനെ പ്രകീർത്തിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധവും അസ്ഥിരതയും തുടരുമ്പോഴും ഇന്ത്യ വികസനത്തിന്റെ പാതയിൽ ശക്തമായി മുന്നേറുകയാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. ആഗോള സാമ്പത്തിക വളർച്ചയെക്കാൾ ഇരട്ടിയിലധികം വേഗത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരുമെന്നാണ് സാമ്പത്തിക പ്രവചനങ്ങൾ സൂചിപ്പിക്കുന്നതെന്നും രാഷ്‌ട്രപതി പറഞ്ഞു.

രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെ, ഭീകരവാദത്തിനെതിരെയും അതിന് ഒത്താശ ചെയ്യുന്നവർക്കെതിരെയും ശക്തമായ മുന്നറിയിപ്പാണ് രാഷ്ട്രപതി നൽകിയത്. ഭീകരർ എവിടെ ഒളിച്ചാലും അവരെ നിയമത്തിന് മുന്നിലെത്തിക്കുക തന്നെ ചെയ്യും. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാർ താൽകാലികമായി നിർത്തിവച്ച നടപടി ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള വിട്ടുവീഴ്‌ചയില്ലാത്ത തീരുമാനമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഭീകര ശൃംഖലകളുടെ അടിവേരറുക്കാൻ ഇന്ത്യൻ സായുധ സേനയ്ക്കുള്ള അസാധാരണ ശേഷി ഓപ്പറേഷൻ സിന്ദൂർ വഴി ലോകം കണ്ടതാണെന്നും രാജ്യത്തെ നക്സൽ മുക്തമാക്കാൻ സാധിച്ചത് ചരിത്രപരമായ നേട്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.

സാമ്പത്തിക-സാങ്കേതിക മേഖലകളിൽ ഇന്ത്യ ഉണ്ടാക്കിയ വിപ്ലവാത്മക മുന്നേറ്റത്തെ രാഷ്ട്രപതി പ്രത്യേകം പരാമർശിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നിർമിച്ചെടുത്ത രാജ്യം ഇന്ന് ആഗോള തലത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയിലേറെയും കൈകാര്യം ചെയ്യുകയാണ്. സാധാരണക്കാരായ വഴിയോര കച്ചവടക്കാർ പോലും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ജനങ്ങളും സർക്കാരും കൈകോർത്തപ്പോഴുള്ള വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

സാമൂഹിക സുരക്ഷാ രംഗത്ത് രാജ്യം വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. കഴിഞ്ഞ പത്ത് വർഷത്തെ സമഗ്ര പദ്ധതികളിലൂടെ 25 കോടിയോളം ആളുകളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തിക്കാൻ സാധിച്ചു. നിലവിൽ സൗജന്യ റേഷൻ പദ്ധതി വഴി 80 കോടിയിലധികം പൗരന്മാർക്ക് കേന്ദ്ര സർക്കാർ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും ദേശീയ സുരക്ഷയ്‌ക്കും ആത്മനിർഭർ ഭാരത് അഭിയാൻ ശക്തമായ അടിത്തറയൊരുക്കിയതായി രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. 2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ചിലത് ഇന്ത്യ നിശ്ചയിച്ച സമയത്തിന് മുമ്പുതന്നെ കൈവരിച്ചതായും അവർ പറഞ്ഞു.

2047 ഓടെ ഇന്ത്യയെ പൂർണ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണെന്ന് ഓർമിപ്പിച്ച രാഷ്ട്രപതി, സായുധ സേനാംഗങ്ങൾ, പൊലീസുകാർ, ശുചീകരണ തൊഴിലാളികൾ, പ്രവാസികൾ എന്നിവരുടെ സേവനങ്ങളെ രാജ്യത്തിന് വേണ്ടി കൃതജ്ഞതയോടെ സ്മ‌രിക്കുകയും ചെയ്തു. ഇന്ത്യയുടെ വിദേശനയത്തിൻ്റെ അടിസ്ഥാനതത്വം ദേശീയ താൽപ്പര്യമാണെന്നും സമാധാനം, സഹകരണം, സംഭാഷണം, വസുധൈവ കുടുംബകം എന്നീ ആശയങ്ങളാണ് വിദേശനയത്തിന്റെ നെടുംതൂണുകളെന്നും രാഷ്ട്രപതി വ്യക്തമാക്കി. സാമ്പത്തിക സഹകരണം വർധിപ്പിക്കാനും പരസ്‌പര ബന്ധം ശക്തിപ്പെടുത്താനും നിരവധി രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ആഗോള ദക്ഷിണേന്ത്യൻ രാജ്യങ്ങൾക്കിടയിലും ഇന്ത്യ നിർണായക പങ്കാണ് വഹിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയുടെ ഭാവിയുടെ ശിൽപികളാണ് വിദ്യാർത്ഥികളെന്ന് രാഷ്ട്രപതി പറഞ്ഞു. അവരുടെ ഭാവി സുരക്ഷിതമാക്കാൻ എല്ലാവരും പങ്കാളികളാകണം. വിദ്യാർത്ഥികൾക്ക് അവസരങ്ങളിലേക്കുള്ള കവാടമാകേണ്ട പൊതു പരീക്ഷകളിൽ അന്യായ മാർഗങ്ങൾ പൂർണമായും തടയുന്നതിനും പരീക്ഷാ സംവിധാനത്തെ കൂടുതൽ സുതാര്യവും സുരക്ഷിതവും വിശ്വാസയോഗ്യവുമാക്കുന്നതിനും സർക്കാർ സമഗ്രമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുകയാണെന്നും അവർ വ്യക്തമാക്കി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന വ്യക്തിയുടെ അന്തസ്സിനും അവസരങ്ങളിലെ തുല്യതയ്ക്കും വലിയ പ്രാധാന്യമുണ്ടെന്നും രാഷ്ട്രപതി ഓർമിപ്പിച്ചു. സാധാരണ കുടുംബപശ്ചാത്തലങ്ങളിൽ നിന്നെത്തുന്നവർ വിവിധ മേഖലകളിൽ അസാധാരണ സംഭാവനകൾ നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.

പ്രകൃതി വിഭവങ്ങളിൽ ഇന്നത്തെ തലമുറയ്ക്കുള്ള അവകാശം പോലെ തന്നെ ഭാവിതലമുറയ്ക്കും അവകാശമുണ്ടെന്ന് രാഷ്ട്രപതി ഓർമിപ്പിച്ചു. നമ്മുടെ പ്രവർത്തനങ്ങൾ ഭാവി തലമുറയുടെ അവകാശങ്ങളിൽ ചെറിയൊരു കടന്നുകയറ്റം പോലും ഉണ്ടാക്കരുതെന്നും അവർ പറഞ്ഞു. പ്രകൃതിയെയും മാനുഷിക മൂല്യങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിബദ്ധത എല്ലാവർക്കും ഉണ്ടാകണം. പണ്ഡിറ്റ് രഘുനാഥ് മുർമുവിൻ്റെ ഗാനവും രാഷ്ട്രപതി പ്രസംഗത്തിൽ ഉദ്ധരിച്ചു. പച്ചപ്പ് നിറഞ്ഞ വൃക്ഷം മനുഷ്യസമൂഹത്തിൻ്റെ ധാർമിക ആദർശങ്ങളുടെയും ക്ഷേമത്തിൻ്റെയും പ്രതീകമാണെന്നും അവർ പറഞ്ഞു. ‘ഏക് പെഡ് മാ കേ നാം’, ‘ലൈഫ്സ്റ്റൈൽ ഫോർ എൻവയോൺമെൻ്റ്’ (LIFE) തുടങ്ങിയ പ്രചാരണങ്ങളുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന് എല്ലാവരും മുന്നിട്ടിറങ്ങണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്‌തു.

2047ൽ സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണ്. അന്ത്യോദയയുടെ ആത്മാവിൽ, വികസനത്തിന്റെ ഫലം അവസാനത്തെ വ്യക്തിയിലേക്കും എത്തിക്കുകയെന്നതാണ് രാജ്യത്തിൻ്റെ ദൃഢനിശ്ചയമെന്നും രാഷ്ട്രപതി പറഞ്ഞു. ഇതിനൊപ്പം സ്വാതന്ത്ര്യസമരത്തിൻ്റെ സമ്പന്നമായ പൈതൃകവും ആദർശങ്ങളും ഉൾക്കൊണ്ട് ആധുനിക വികസനത്തിൻ്റെ പാതയിലൂടെ ഇന്ത്യ മുന്നേറണം. ‘വയം രാഷ്ട്ര ജാഗ്രതം’ എന്ന വേദവാക്യം രാജ്യസേവനത്തിന് എപ്പോഴും സജ്ജരായിരിക്കാനുള്ള പ്രചോദനമാകട്ടെയെന്നും രാഷ്ട്രപതി ദ്രൗപതി മുർമു ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത രാഷ്ട്രപതി, ഇന്ത്യയുടെ മുന്നേറ്റത്തിൽ ഓരോ പൗരനും പങ്കാളിയാകണമെന്നും രാഷ്ട്രനിർമാണം സർക്കാരിൻ്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓർമിപ്പിച്ചുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!