ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ (LeT) സഹസ്ഥാപകനും മുതിർന്ന നേതാവുമായ ആമിർ ഹംസയ്ക്ക് പാക്കിസ്ഥാനിലെ ലഹോറിൽ വെടിയേറ്റു. പാക്കിസ്ഥാനിലെ ലഹോറിൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫിസിനു പുറത്തുവച്ചാണ് ആമിറിന് വെടിയേറ്റതെന്നും ഇയാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് വിവരം. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
മോട്ടോർ സൈക്കിളിലെത്തിയ രണ്ട് അക്രമികളാണ് വെടിയുതിർത്തതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇയാൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. 2025 മെയ് മാസത്തിലും ഇയാൾക്ക് നേരെ സമാനമായ ആക്രമണം ഉണ്ടായിരുന്നു. 1980-കളുടെ മധ്യത്തിൽ ഹാഫിസ് സയീദിനൊപ്പം ലഷ്കറെ തയിബ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് 67-കാരനായ ആമിർ ഹംസ.
2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് (IISc) നേരെ നടന്ന ആക്രമണം ഉൾപ്പെടെ ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായി ഇയാളെ കണക്കാക്കുന്നു. ലഷ്കറെയുടെ രണ്ടാമത്തെ പ്രധാന നേതാവായാണ് ഇയാളെ കണക്കാക്കുന്നത്. യുഎസ് ഇയാളെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

