കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്‌ണുനാഥ് നടത്തിയ പ്രഖ്യാപനങ്ങളിൽ ഒന്ന് ‘സാഹിത്യ അക്കാദമി അടക്കമുള്ള സാംസ്‌കാരിക സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾ പരിശോധിക്കും, ആളുകൾക്ക് വേണ്ടി സ്ഥാപനം പ്രവർത്തിക്കേണ്ടതില്ല, സ്ഥാപനങ്ങൾക്കുവേണ്ടി ആളുകൾ പ്രവർ ത്തിക്കണം’. ഈ വാക്കുകൾ ഒരു പ്രഭാതത്തുടിപ്പുപോലെ സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവർ കാണുന്നു. അടിച്ചമർത്തപ്പെട്ട എഴുത്തുകാരൻ്റെ ശിരസ്സ് ഉയരട്ടെ, മനസ്സ് നിർഭയമാകട്ടെ. ഇത് കേവലം പൊള്ളയായ വാക്കുകളല്ല ഒരു സാംസ്‌കാരിക മന്ത്രിയുടെ ഹൃദയ വിശാലതയും സാംസ്‌കാരിക വീക്ഷണവുമായി കാണുന്നു. കഴിഞ്ഞ കാലങ്ങളിൽ അതുല്യ പ്രതിഭകളെ അകറ്റി നിറുത്തി രാജകീയമായ പ്രോത്സാഹനമാണ് ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി കേരളത്തിലാകമാനം നടന്നത്. അനാവശ്യമായ നിരവധി നിയമനങ്ങൾ പോലെ സർക്കാർ ചിലവിൽ കൊടുത്തിട്ടുള്ള പുരസ്‌കാര, പദവികൾ പുനരന്വേഷണം നടത്തുമോ അതോ ഒരു സംസ്ക്‌കാരത്തെ കശാപ്പ് ചെയ്‌തവരുടെ അധീശത്വത്തിന് മുന്നിൽ നട്ടെല്ല് വളയുമോ?
സാഹിത്യ അക്കാദമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സാംസ്‌കാരിക വകുപ്പു മേധാവികളെ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ / അളവുകോൽ എന്താണ്? രാഷ്ട്രീയ പാർട്ടിയുടെ അടിമയായി ജീവിക്കണോ? അതോ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ചാണോ? അല്ലെങ്കിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തുണ്ടാക്കിയ സാംസ്‌കാരിക പരിവർത്തനത്തെ കണ്ടിട്ടാണോ?
വ്യവസ്ഥാപിതമായ മൂല്യങ്ങളിൽ സാംസ്‌കാരിക കേരളം 1956 ആഗസ്റ്റ് 6- ന് ആരംഭിച്ച സാഹിത്യ അക്കാദമി സാഹിത്യകാരന്മാരുടെ, കവികളുടെ, എഴുത്തുകാരുടെ മഹത്തായ ഒരു സ്ഥാപനമാണ്. കേരളത്തിലെ ഏറ്റവും വലിയ പുസ്‌തകപ്പുര. അതിൻ്റെ ആദ്യ പ്രസിഡൻ്റ് സർദാർ കെ.എം.പണിക്കർ, കെ.പി.കേശവമേനോൻ, തകഴി, എസ്. ഗുപ്‌തൻ നായർ തുടങ്ങിയ മഹാരഥന്മാർ നയിച്ച അക്കാദമിയിൽ നാലുകെട്ടിലെ പ്രമാണിമാരെപോലെ ചില രാഷ്ട്രീയ പാർട്ടികളുടെ ആധിപത്യമാണ് നടക്കുന്നത്. സാഹിത്യസൗന്ദര്യ തറവാടിന്റെ തീർത്ഥഭൂമിയിൽ സർഗ്ഗ കൗശലത്തിൻ്റെ സ്വാധീനതയും, വക്രതയുടെ വികാരചാപല്യങ്ങളും നടക്കുന്നു, ഈ സങ്കുചിത മനസ്‌കരെ രൂക്ഷമായി വിമർശിക്കാൻ സർഗ്ഗ പ്രതിഭകൾപോലും മുന്നോട്ട് വരാറില്ല. കാരണം ഭയം, ഭീതി അവരെ വേട്ടയാടുന്നു. അക്ഷര കേരളത്തിൽ വിളറി വെളുത്ത മുഖവുമായി ജീവിക്കുന്ന എഴുത്തുകാർ. വിമർശിച്ചാൽ വീടിന് കല്ലെറിയും അല്ലെങ്കിൽ കള്ളക്കേസിൽ അകത്താക്കും. വിമർശനമല്ല അവർക്കാവശ്യം സ്‌തുതിഗീതങ്ങളാണ്. ഇങ്ങനെ നല്ലൊരു പറ്റം അക്ഷരയടിമകൾ ഗോത്രത്തലവന്മാരുടെ അതിർ വരമ്പുകളിൽ പുല്ലുമേഞ്ഞു് കൊഴുത്തു തടിക്കുന്നു. മരിക്കുമ്പോൾ രണ്ട് വെടിയുണ്ടയും മുകളിലേക്ക് പൊട്ടിക്കും. പുതിയ സർക്കാർ സ്വാധീന ശക്തികളുടെ പരപ്പും ആഴവും തിരിച്ചറിയുമോ? രാഷ്ട്രിയ തിമിരം ബാധിച്ചവരുടെ കൈകളിൽ നിന്ന് ഭാഷാ സാഹിത്യത്തിന് മോചനമുണ്ടാകുമോ?
പദവികൾ ആഗ്രഹിക്കുന്ന ചില ചുമടുതാങ്ങികളായ എഴുത്തുകാർ രാഷ്ട്രീയ ഇടവഴികളിലൂടെ സഞ്ചരിച്ചു് മുഖ്യമന്ത്രി, സാംസ്‌കാരിക മന്ത്രിമാരെപ്പറ്റി മാസികകളിൽ സ്‌തുതിഗീതം / പെരുമ നടത്തി ലേഖനമെഴുതുന്നു, സാംസ്‌കാരിക വേദികളൊരുക്കി ഉദ്ഘാടകനായി വിളിക്കുന്നു. അവരുടെ തെരഞ്ഞെടുപ്പുകളിൽ പങ്കാളിയാകുന്നു. ഇങ്ങനെ ഇടുങ്ങിയ വഴികളിലൂടെ പദവികൾ സ്വന്തമാക്കുന്നവരുടെ സാഹിത്യ സംഭാവനകൾ / കാവ്യനിർമ്മാണം സൂക്ഷ്‌മമായി പരിശോധിച്ചാൽ അനാദരവാണ് അനുഭവപ്പെടുക. ഇങ്ങനെ ഭരണാധികാരികളെ ബോദ്ധ്യപ്പെടുത്തുന്ന അഭിനവ സിദ്ധന്മാരെ തിരിച്ചറിയാനുള്ള കാവ്യപ്രകാശമൊന്നും ഈ കൂട്ടർക്കില്ല. ഇവരുടെ സാഹിത്യ സാംസ്‌കാരിക സംഭാവനകൾ കാലാകാലങ്ങളിലായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
സാംസ്കാരിക രംഗം രാഷ്ട്രീയ പാർട്ടികളുടെ കുത്തകയാക്കുന്നത് ഒരു സാമൂഹ്യ പ്രശ്‌നം തന്നെയാണ്. എഴുത്തുകാരെൻ്റെ മൗലിക രചനകൾ പോലും രാഷ്ട്രീയ നിറം നോക്കി അസ്വാസ്ഥ്യങ്ങൾ സൃഷ്ടിക്ക മാത്രമല്ല സമൂഹത്തിൽ വൈരുദ്ധ്യങ്ങളും വിഭിന്നതകളുണ്ടാക്കി വ്യക്തിപ്രഭാവമുള്ള എഴുത്തുകാരേ മാനസികമായി പീഡിപ്പിക്കുന്നു. ഒരു പ്രതിഭയെ സംബന്ധിച്ചു് സ്വതന്ത്രവും സ്വാകീയമായി എഴുതാനുള്ള അവസരമുണ്ടാകണം. അവിടേക്ക് പരിസരമലിനീകരണംപോലെ രാഷ്ട്രീയം എന്തിന്? ഇത് സാംസ്‌കാരിക രംഗത്ത് മാത്രമല്ല കേരളത്തിലെ പി.എസ്.സി അടക്കമുള്ളടത്തു് നടക്കുന്ന അഴിമതി, വക്രത, വഞ്ചനയുടെ പ്രകാശനമാണ്. കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ ദുരധികാരപ്രേമത്തതയുടെ സാംസ്‌കാരിക തകർച്ചയാണ് എങ്ങും കാണുന്നത്. ഈ ദുരവസ്ഥയിൽ വീർപ്പുമുട്ടുന്നത് ഒരു പറ്റം കേരളത്തിലെ എഴുത്തുകാർ മാത്രമല്ല പ്രവാസി എഴുത്തുകാരുമുണ്ട്.
സാമുഹ്യ വികസനം, സാമൂഹ്യ പരിഷ്‌കരണം നടത്താനാഗ്രഹിക്കുന്ന സർക്കാർ കേരളത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി സാംസ്‌കാരിക മാലിന്യമാകട്ടെ, ജാതി മത അരാഷ്ട്രീയ മാലിന്യമാകട്ടെ ഇവയെയൊക്കെ നിർമ്മാർജ്ജനം ചെയ്യണം. സാഹിത്യ സാംസ്‌കാരിക രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന നിഗൂഢതകൾ നെടുവീർപ്പിലുലയുന്ന ഉത്തരങ്ങളായി മാറാതിരിക്കട്ടെ. കേരളത്തിൽ വോട്ടുപെട്ടി നിറയ്ക്കാൻ നടത്തിയിട്ടുള്ള എല്ലാം അനധികൃത നിയമനങ്ങൾ റദ്ദ് ചെയ്‌തു സംസ്‌കാരിക കേരളത്തിന് പുതുജീവൻ നൽകുക.
കാരൂർ സോമൻ, (ചാരുംമൂടൻ)
karoorsoman@yahoo.com

