നബാത്തിയ: അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ലെബനനും സുരക്ഷാ കരാറിൽ ഒപ്പുവച്ച് ഒരു ദിവസം തികയുന്നതിന് മുമ്പ് തെക്കൻ ലെബനനിൽ ഇസ്രയേൽ ആക്രമണം നടത്തി. തെക്കൻ ലെബനനിലെ നബാത്തിയ മേഖലയിലുള്ള നബാച്ചി അൽ-ഫൗഖ പ്രദേശത്താണ് ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തിയത്. ഇസ്രയേൽ നിശ്ചയിച്ചിരുന്ന പ്രത്യേക സുരക്ഷാ മേഖലയ്ക്ക് പുറത്തുള്ള പ്രദേശത്തായിരുന്നു ഈ ആക്രമണം.
ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുതിയ കരാറിന് ശേഷം ഇരുപക്ഷത്തിനുമിടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ ആൾനാശമാണിത്. തങ്ങളുടെ സൈനികരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നീക്കങ്ങൾ തടയാൻ വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF) വ്യക്തമാക്കി. അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവച്ച ഈ സുരക്ഷാ കരാർ പ്രകാരം തെക്കൻ ലെബനനിലെ പ്രത്യേക സുരക്ഷാ മേഖലയിൽ തുടരാൻ ഇസ്രായേൽ സൈന്യത്തിന് അനുവാദമുണ്ട്. ഈ മേഖലയിൽ ഇസ്രായേൽ വിരുദ്ധ നീക്കങ്ങൾ ഉണ്ടായാൽ സൈനിക നടപടിയെടുക്കുമെന്ന് അവർ മുൻകൂട്ടി വ്യക്തമാക്കിയിരുന്നു.
വാഷിങ്‌ടണിൽ വച്ച് ഇരുരാജ്യങ്ങളുടെയും അംബാസഡർമാർ ഒപ്പുവച്ച ചട്ടക്കൂട് കരാർ (Framework Agreement) പ്രകാരം തെക്കൻ ലെബനനിലെ ലിറ്റാനി പ്രദേശം ഉൾപ്പെടെയുള്ള ചില ഭാഗങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ ഭാഗികമായി പിൻവലിക്കാനും നിയന്ത്രണം ലെബനൻ സൈന്യത്തിന് കൈമാറാനും നിശ്ചയിച്ചിരുന്നു. എന്നാൽ ഔദ്യോഗിക ലെബനൻ സർക്കാർ കരാറിൽ ഒപ്പുവച്ചെങ്കിലും, സായുധ സംഘടനയായ ഹിസ്ബുല്ല ഇത് ലെബനന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ഈ കരാറിനെ പൂർണ്ണമായി തള്ളിക്കളയുകയും സായുധ പ്രതിരോധം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു

