പത്തനംതിട്ട: ആറന്മുളയിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തനിക്ക് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലായിരുന്നുവെന്നും പാർട്ടി നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സ്ഥാനാർഥിയായതെന്നും അവർ യോഗത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചില പാർട്ടി നേതാക്കൾ തന്നെ മനഃപൂർവം തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിച്ചു.
സ്ഥാനാര്‍ത്ഥി മോശമായിരുന്നു എന്നതുള്‍പ്പെടെയുളള വ്യക്തിപരമായ വിമര്‍ശനങ്ങളോടായിരുന്നു അവരുടെ പ്രതികരണം. ഒഴിവാക്കണമെന്ന ആവശ്യം ജില്ലാ നേതൃത്വം അംഗീകരിച്ചില്ലെന്നും സ്ഥാനാര്‍ത്ഥിയാകാന്‍ മറ്റാരും ഇല്ല എന്നാണ് ജില്ലാ നേതൃത്വം അറിയിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ചില നേതാക്കൾ തന്നെ തോൽപ്പിക്കാൻ ബോധപൂർവ്വം ശ്രമിച്ചുവെന്ന കടുത്ത ആരോപണവും അവർ ഉന്നയിച്ചു. എ. പത്മകുമാർ ഉൾപ്പെടെയുള്ള ചില നേതാക്കൾ തനിക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും ഇതാണ് തിരിച്ചടിക്ക് കാരണമായതെന്നും അവർ ആരോപിക്കുന്നു. എന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി സ്ഥാനം ഓമല്ലൂര്‍ ശങ്കരന്‍ സ്വയം ഒഴിഞ്ഞിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിക്ക് താല്‍പ്പര്യം ഇല്ലാത്തതിനാലാണ് ഒഴിവാക്കിയത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി. നിര്‍ബന്ധിച്ച് സ്ഥാനാര്‍ത്ഥിയാക്കിയ ശേഷമാണ് ഇത്തരം വിമര്‍ശനങ്ങള്‍. എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കും’ എന്നാണ് വീണാ ജോര്‍ജ് പറഞ്ഞത്.
2016-ല്‍ എ പത്മകുമാര്‍ വീണാ ജോര്‍ജിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായും ഇത്തവണയും വീണാ ജോര്‍ജിനെ പരാജയപ്പെടുത്താന്‍ ശ്രമം നടന്നെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ആറന്മുളയിലെ വീണാ ജോര്‍ജിന്റെ പരാജയത്തിന് കാരണം അവരുടെ പെരുമാറ്റമാണ് എന്നതുള്‍പ്പെടെ വിമര്‍ശനങ്ങളാണ് നേരത്തെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നത്. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫോണ്‍ വിളിച്ചാല്‍ പോലും വീണ എടുക്കാറില്ല. അനാവശ്യ വിവാദങ്ങളില്‍ പോയി തലവയ്ക്കുന്നത് പതിവായിരുന്നു എന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

