ന്യൂഡൽഹി: യുക്രെയ്ൻ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ഡൽഹിയിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി കടുത്ത അതൃപ്‌തി രേഖപ്പെടുത്തി. വാണിജ്യ കപ്പലുകളെയും സിവിലിയൻ ക്രൂ അംഗങ്ങളെയും ലക്ഷ്യമിടുന്നതും അന്താരാഷ്ട്ര വ്യാപാരത്തെയും സമുദ്രത്തിലൂടെയുള്ള സ്വതന്ത്ര സഞ്ചാരത്തെയും തടസപ്പെടുത്തുന്നതും യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
യുക്രെയ്നിലെ ഇന്ത്യൻ മിഷൻ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെട്ട ‘എം.വി ഗോൾഡൻ ലിയോ’ എന്ന കപ്പലിന് നേരെ ഞായറാഴ്ചയാണ് മിസൈലാക്രമണമുണ്ടായത്. 17 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ അഞ്ച് ഇന്ത്യൻ പൗരന്മാരിൽ നാല് പേരും കൊല്ലപ്പെടുകയും ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. കൊലപ്പെട്ടവരിൽ കേരളത്തിൽ നിന്നുള്ള മെർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ അഖിൽ ജോയാനും ഉൾപ്പെടുന്നു. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. എട്ട് പേരെ യുക്രെയ്ൻ സേന രക്ഷിച്ചു.
റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇന്ത്യൻ നാവികർ കൊല്ലപ്പെടുന്നത്. ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്‌ച പ്രസ്‌താവന പുറത്തിറക്കിയെങ്കിലും ഇതിൽ റഷ്യയുടെ പേര് പരാമർശിച്ചിരുന്നില്ല. സംഘർഷ സാഹചര്യങ്ങളിൽ വാണിജ്യ കപ്പലുകളെ ലക്ഷ്യം വച്ചുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് മന്ത്രാലയം പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.

