ഹോർമുസ് കടലിടുക്കിൽ യു.എസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം മൂർച്ഛിക്കുന്നു. അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിന് മറുപടിയായി, യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) ഇറാന്റെ മൂന്ന് വലിയ എണ്ണക്കപ്പലുകൾ ബോംബിട്ട് തകർത്തു.
ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിന് (Kharg Island) സമീപവും ജാസ്കിന് (Jask) അടുത്തുമാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്. ഇതിൽ രണ്ട് എണ്ണക്കപ്പലുകൾ പൂർണ്ണമായും തകരുകയും മൂന്നാമത്തേതിലെ ജീവനക്കാരോട് കപ്പൽ ഉപേക്ഷിച്ചു രക്ഷപ്പെടാൻ യു.എസ് സൈന്യം ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ടാൽ ഇറാന്റെ എണ്ണക്കപ്പലുകൾ പൂർണ്ണമായി തകർക്കുമെന്ന് യു.എസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത് (Pete Hegseth) മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിലായിരുന്നു ഈ തിരിച്ചടി. ഇറാൻ്റെ മിസൈൽ ആക്രമണം പൂർണമായും പരാജയപ്പെടുത്തിയെന്നും അമേരിക്കൻ സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണത്തിന് മുന്നോടിയായി കപ്പലുകളിലെ ജീവനക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിരുന്നതായും യു.എസ് വ്യക്തമാക്കി.
അമേരിക്കൻ സൈന്യത്തിന് നേരെ ആക്രമണം നടത്തിയാൽ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്ന ശക്തമായ സന്ദേശമാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് (IRGC) നൽകുന്നതെന്ന് യു.എസ് സെൻട്രൽ കമാൻഡ് തലവൻ അഡ്‌മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. തങ്ങളുടെ രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ ഇറാന്റെ മൂന്ന് കപ്പലുകൾ തകർക്കുമെന്നും, സ്വന്തം സൈന്യത്തെ സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ഇറാൻ്റെ മുഴുവൻ എണ്ണക്കപ്പലുകളും തകർത്തുകളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“Let the message to the IRGC be clear: If you shoot at two of our ships, we will impose an even higher economic cost —taking out three of yours. We will not hesitate to defend American forces, and if necessary, destroy Iran’s limited and exposed oil fleet.” — Adm. Brad Cooper,… pic.twitter.com/UGGcSGsUtd
— U.S. Central Command (@CENTCOM) September 5, 2026
യു.എസ് ആക്രമണത്തിന് തൊട്ടുപിന്നാലെ, പ്രതികാരമായി ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ആറ് കപ്പലുകൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. ഇതിൽ മൂന്ന് എണ്ണക്കപ്പലുകളും, ബാക്കി മൂന്നെണ്ണം അമേരിക്കയുമായി ബന്ധമുള്ള മറ്റ് വാണിജ്യ കപ്പലുകളുമാണ്. അനുമതിയില്ലാത്ത പാതയിലൂടെ സഞ്ചരിച്ചതിനാണ് ഇവയെ ആക്രമിച്ചതെന്നാണ് ഇറാന്റെ വാദം.
കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കാതെ സമാധാന ചർച്ചകൾക്കില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് (JD Vance) വ്യക്തമാക്കി. നിലവിൽ സജീവമായ വെടിവെപ്പുകൾ ഇല്ലാത്തതിനാൽ ഇതിനെ ഒരു പൂർണ്ണ യുദ്ധമെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും വാൻസ് പത്രസമ്മേളനത്തിൽ അറിയിച്ചു.

