ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയം തെളിവുകൾ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥർ. ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്‌മിറൽ എ.എൻ.പ്രമോദ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
മെയ് ഏഴിന് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ ഒൻപത് ഭീകര കേന്ദ്രങ്ങളിലെ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഡിജിഎംഒ ലെഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായ് പറഞ്ഞു. കാണ്ഡഹാർ വിമാനം റാഞ്ചൽ, പുൽവാമ സ്ഫോടനം എന്നിവയിൽ പങ്കാളിത്തമുള്ള കൊടുംഭീകരരായ യൂസുഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദാസിർ അഹമ്മദ് എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായും ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. ഭീകരവാദത്തിൻ്റെ ആസൂത്രകരെയും ഭീകര കേന്ദ്രങ്ങളെയും തകർക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ സൈനിക നടപടി ആസൂത്രണം ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി സൈന്യം വ്യക്തമാക്കി. സായുധ സേനയിലെ അഞ്ച് സഹപ്രവർത്തകർക്കും ജീവൻ നഷ്ടമായ സാധാരണക്കാർക്കും ആദരാഞ്ജലി അർപ്പിക്കുന്നതായും അവരുടെ ത്യാഗം എക്കാലവും ഓർമിക്കപ്പെടുമെന്നും ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മെയ് ഏഴിനും പത്തിനും ഇടയിൽ പാക് സൈന്യത്തിലെ 35-40 സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാക്കിസ്ഥാനിലും പാക് അധീന കാശ്‌മീരിലും ഇന്ത്യ നടത്തിയ ആക്രമണങ്ങൾ ഭീകരവാദികളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും സേനാ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അധിനിവേശ കാശ്മീരിലെ അഞ്ച് ഭീകര കേന്ദ്രങ്ങളും പാക്കിസ്ഥാനിലെ നാല് ഭീകരകേന്ദ്രങ്ങളുമാണ് ഇന്ത്യ തകർത്തത്. മുസാഫർ ബാദിലെ സവായ് നാല, സൈദ്‌ന ബിലാൽ എന്നിവിടങ്ങളിലുള്ള രണ്ട് ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തിരുന്നു. ഗുൽപുർ, ഭർനാല, അബ്ബാസ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളും തകർത്തു. ബഹവൽപുർ, മുരിദ്കെ, സർജൽ, മെഹ്മൂന ജോയ എന്നീ സ്ഥലങ്ങളിലെ ഭീകര കേന്ദ്രങ്ങളും തകർത്തു. ഈ കേന്ദ്രങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
1999 ലെ ഇന്ത്യൻ എയർലൈൻസ് വിമാനം (ഐസി -814) ഹൈജാക്കിങിലും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ 2019 ലെ പുൽവാമ ആക്രമണത്തിലും ഉൾപ്പെട്ടവർ ഉൾപ്പെടെ നിരവധി പാക് തീവ്രവാദികൾ ഓപ്പറേഷൻ സിന്ദൂറിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. അതിർത്തികൾക്കപ്പുറമുള്ള ഭീകരവാദ കേന്ദ്രങ്ങളിൽ അതീവ ജാഗ്രതയോടെയാണ് ഓപ്പറേഷൻ നടത്തിയതെന്ന് ലെഫ്റ്റനന്റ്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി.
പാക്കിസ്ഥാൻ യാത്രാവിമാനങ്ങളെ കവചമാക്കി ആക്രമണം നടത്തിയെന്നും ഇന്ത്യ ജാഗ്രതയോടെ ഇതിനെ നേരിട്ടെന്നും എയർമാർഷൽ എ.കെ. ഭാരതി പറഞ്ഞു. പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളും റഡാർ സ്‌റ്റേഷനുകളും തകർത്തു. റഫീഖി, ചുനിയാൻ, സർഗോധ, റഹിംയാർഖാൻ, സുക്കൂർ, ഭോലാരി, ജക്കോബാബാദ് അടക്കമുള്ള വ്യോമതാവളങ്ങളും പ്‌രിലെ റഡാർ കേന്ദ്രവും തകർത്തു. പാക്ക് സേനയുടെ എഫ് 16, ജെഎഫ് 17 യുദ്ധവിമാനങ്ങൾ സ്‌ഥിതി ചെയ്യുന്ന താവളമാണ് സർഗോധ. 35-40 സൈനികർ കൊല്ലപ്പെട്ടെന്നാണ് പാക്കിസ്‌ഥാന്റെ കണക്കെന്നും സൈന്യം പറഞ്ഞു.
പാക്കിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്‌ടർ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് വെടിനിർത്തലിന് ധാരണയായതെന്ന് എയർ മാർഷൽ എ.കെ.ഭാരതി പറഞ്ഞു. എന്നാൽ, പാക്കിസ്ഥാൻ ഈ ധാരണ ലംഘിച്ച് വിവിധയിടങ്ങളിൽ ആക്രമണം നടത്തി. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്താനാകില്ല. ശത്രുവിന് കനത്ത തിരിച്ചടി നൽകി. ചില പാക്ക് വിമാനങ്ങൾ തകർത്തു. എത്ര എണ്ണമാണെന്ന് ഈ ഘട്ടത്തിൽ വെളിപ്പെടുത്തുന്നില്ല. പാക്ക് വിമാനങ്ങൾ തകർത്തതിനെക്കുറിച്ച് വരുംദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും ഇതുസംബന്ധിച്ച സാങ്കേതിക പരിശോധന നടക്കുന്നെന്നും എ.കെ.ഭാരതി വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം തകര്‍ന്നുവീണുവെന്ന ആരോപണത്തിനു സൈന്യത്തിന്റെ മറുപടി ഇതായിരുന്നു. നമ്മളൊരു യുദ്ധസാഹചര്യത്തിലാണെന്നതിനാൽ നഷ്‌ടങ്ങളും അതിന്റെ ഭാഗമാണ്. നാം നമ്മുടെ ലക്ഷ്യം കൈവരിച്ചോ എന്നതാണ് ചോദ്യം. ‘ അഭിമാനത്തോടെ പറയാം അതെ എന്ന്. നമ്മളിപ്പോഴും പോരാട്ടത്തിലാണെന്നതിനാലും എതിരാളികൾക്ക് മുൻതൂക്കം നൽകുമെന്നതിനാലും, ഈയവസരത്തിൽ അതേക്കുറിച്ച് ഒരഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മുടെ പൈലറ്റുമാരെല്ലാം തിരിച്ചെത്തിയിട്ടുണ്ട്’ സേനാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇന്ത്യയുടെ തിരിച്ചടിയിൽ പാക്കിസ്ഥാന്റെ വ്യോമതാവളം തകർന്ന ചിത്രങ്ങൾ പുറത്തുവന്നു.