മെൽബൺ: മെൽബണിലെ ഗ്രീൻസ്‌ബറോയിലുള്ള ‘ലോവിറ്റ് ടെക്നോളജീസ്’ എന്ന പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിക്ക് നേരെയുണ്ടായ ആക്രമണം ഭീകരവാദ പ്രവർത്തനമായി കണക്കാക്കി അന്വേഷണം ആരംഭിച്ചു. തീവ്ര ഇടതുപക്ഷ ആശയങ്ങളും അരാജകവാദ നിലപാടുകളും വെച്ചുപുലർത്തുന്നവരാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫെഡറൽ-സ്റ്റേറ്റ് ഏജൻസികൾ ഉൾപ്പെടുന്ന ‘ജോയിന്റ് കൗണ്ടർ ടെററിസം ടീം’ (JCTT) ആണ് കേസ് ഏറ്റെടുത്തിരിക്കുന്നത്
എഫ്-35 യുദ്ധവിമാനങ്ങൾക്കുള്ള സുപ്രധാന ഘടകങ്ങളും ഭാഗങ്ങളും വിതരണം ചെയ്യുന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇസ്രയേലിന്റെ പ്രതിരോധ വിതരണ ശൃംഖലയുമായി കമ്പനിക്ക് ബന്ധമുണ്ടെന്നാരോപിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. കമ്പനിയുടെ സ്വത്തുക്കൾ നശിപ്പിക്കുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ് സംഭവത്തിൽ കനത്ത സുരക്ഷാ വീഴ്ചയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമാനമായ രീതിയിൽ കഴിഞ്ഞ വർഷവും ഇതേ കമ്പനിക്ക് നേരെ ആക്രമണം നടന്നിരുന്നു. കുറ്റക്കാർക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുമെന്നും ജാമ്യം ലഭിക്കാത്ത തരത്തിലുള്ള കടുത്ത നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തീവ്ര ഇടതുപക്ഷ പ്രത്യയശാസ്ത്രമുള്ള അല്ലെങ്കിൽ അരാജകത്വവാദികളായ ഒരു കൂട്ടം ആളുകളാണ് ഇതിന് പിന്നിലെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് കരുതുന്നു. രാഷ്ട്രീയമോ സാമൂഹികമോ ആയ അജണ്ട നടപ്പിലാക്കാൻ ഭയവും അക്രമവും അഴിച്ചുവിടുന്നത് തീവ്രവാദത്തിന്റെ പരിധിയിൽ വരുന്നതിനാൽ, കുറ്റക്കാർക്ക് ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകളാണ് ചുമത്തുകയെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

