Friday, May 1, 2026
Home » പാക് സംയുക്ത സൈനിക മേധാവി അസിം മുനീർ ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്

പാക് സംയുക്ത സൈനിക മേധാവി അസിം മുനീർ ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്

by Editor

വാഷിങ്ടൺ: പാക്കിസ്ഥാൻ സംയുക്ത സൈനിക മേധാവി അസിം മുനീർ ട്രംപ് ഭരണകൂടത്തിന് ബാധ്യതയാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ. പാക് സൈനിക മേധാവി അസിം മുനീർ ഭരണകൂടത്തിന് ഒരു “ബാധ്യത” (liability) അല്ലെങ്കിൽ “റെഡ് ഫ്ലാഗ്” (red flag) ആയേക്കാമെന്നാണ് യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്.

ഇറാന്റെ സൈനിക നേതൃത്വവുമായി, പ്രത്യേകിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) ഉന്നതരുമായി അസിം മുനീറിന് ദീർഘകാലമായി അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ട ക്വാഡ്‌സ് ഫോഴ്‌സ് കമാൻഡർ ഖാസിം സുലൈമാനിയുമായും അദ്ദേഹത്തിന് വ്യക്തിപരമായ ബന്ധമുണ്ടായിരുന്നതായി പറയപ്പെടുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പാക്കിസ്ഥാൻ ഇടനിലക്കാരനായി പ്രവർത്തിക്കുമ്പോഴും, അസിം മുനീറിന്റെ ഇറാനുമായുള്ള അവിശുദ്ധ ബന്ധം അമേരിക്കൻ താൽപ്പര്യങ്ങളെ ഹാനികരമായി ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ ഭയപ്പെടുന്നു.

മുനീറിനെ ട്രംപ് ഭരണകൂടത്തിന് നേർക്കുള്ള ‘റെഡ് ഫ്ളാഗ്’ എന്നാണ് യുഎസ് ഇന്റ്റലിജൻസ് വിശേഷിപ്പിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു. വധിക്കപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ കാസിം സുലൈമാനി, ഐആർജിസി കമാൻഡർ ഹുസൈൻ സലാമി തുടങ്ങി നിരവധി ഇറാനിയൻ ഉന്നതരുമായി അസിം മുനീറിന് വ്യക്തിബന്ധമുണ്ടായിരുന്നെന്ന് വിരമിച്ച പാക്കിസ്ഥാൻ ജനറൽ അഹമ്മദ് സയീദിനെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് ഡിജിറ്റൽ റിപ്പോർട്ട് ചെയ്യുന്നു.

‘പ്രിയങ്കരനായ ഫീൽഡ് മാർഷൽ’ എന്ന് മുനീറിനെ ട്രംപ് വിശേഷിപ്പിക്കുമ്പോഴും മുനീറിൻ്റെ നിലപാട് ചിലപ്പോൾ യു.എസ് താൽപര്യങ്ങളെ വിട്ടുവീഴ്‌ച ചെയ്യിക്കാൻ സാധ്യതുണ്ടെന്ന് അമേരിക്കയുടെ ഇൻ്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. പാക്കിസ്ഥാനെ വഞ്ചകരായ സഖ്യരാജ്യം എന്ന് വിശേഷിപ്പിക്കുന്ന ഇൻ്റലിജൻസ് റിപ്പോർട്ട്, അവർക്ക് ഇറാനുമായുള്ള അടുത്തബന്ധം സുരക്ഷാ വെല്ലുവിളി സൃഷ്‌ടിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സഹായം കൈപ്പറ്റിക്കൊണ്ട് തന്നെ താലിബാനെ സഹായിച്ച പാക്കിസ്ഥാന്റെ ചരിത്രം മുൻനിർത്തി, അസിം മുനീറിനെ പൂർണ്ണമായി വിശ്വസിക്കരുതെന്ന് പ്രതിരോധ വിദഗ്ധർ ട്രംപിന് മുന്നറിയിപ്പ് നൽകുന്നു.

ഇസ്ലമാബാദിനെ കരുതലോടെ വേണം സമീപിക്കാനെന്ന് ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസ് (എഫ്ഡിഡി) വക്താവ് ബിൽ റോജിയോ ട്രംപിന് മുന്നറിയിപ്പ് നൽകി. ഐആർജിസിയുമായി അസിം മുനീറിനുള്ള ബന്ധം അമേരിക്കയ്ക്ക് ഗുരുതര ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മധ്യേഷ്യയിലെ സംഘർഷങ്ങൾ കുറയ്ക്കാൻ ഇറാനും അമേരിക്കയ്ക്കും ഇടയിൽ ഒരു ചാനലായി പ്രവർത്തിക്കുന്നത് അസിം മുനീറാണ്. എന്നാൽ ഇത് ഇറാൻ താൽപ്പര്യങ്ങൾ സംരക്ഷിക്കാനോ പാക്കിസ്ഥാന്റെ സ്വാധീനം വർദ്ധിപ്പിക്കാനോ ഉള്ള തന്ത്രമാണോ എന്ന് യുഎസ് സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്.

ഹോർമുസിൽ കപ്പലുകൾക്കു നേരെ ആക്രമണം; ആക്രമിച്ചതിൽ ഇന്ത്യൻ കപ്പലും; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ

Send your news and Advertisements

You may also like

error: Content is protected !!