ഐഎസിന്റെ (ISIS) ആഗോളതലത്തിലെ രണ്ടാമനായ ഭീകരൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് (മേയ് 16-ന്) രാവിലെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം നൈജീരിയയിൽ വച്ചാണ് ഇയാളെ വധിച്ചത്. അമേരിക്കൻ സൈന്യവും നൈജീരിയൻ സേനയും ചേർന്ന് അതീവ രഹസ്യമായി ആസൂത്രണം ചെയ്ത് നടത്തിയ സങ്കീർണ്ണമായ ഒരു ഓപ്പറേഷനിലൂടെയാണ് ഇയാളെ വധിച്ചത്.
തനിക്ക് ആഫ്രിക്കയിൽ സുരക്ഷിതമായി ഒളിച്ചുകഴിയാമെന്നാണ് അൽ മിനൂക്കി കരുതിയിരുന്നതെന്നും, എന്നാൽ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ തങ്ങൾക്ക് കൃത്യമായ വിവരദാതാക്കൾ ഉണ്ടായിരുന്നുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
‘ഇന്ന് രാത്രി, എൻ്റെ നിർദേശപ്രകാരം അമേരിക്കൻ സൈന്യവും നൈജീരിയൻ സേനയും ചേർന്ന് വളരെ സൂക്ഷ്‌മമായി ആസൂത്രണം ചെയ്‌ത സങ്കീർണമായ ദൗത്യത്തിലൂടെ ലോകത്തിലെ ഏറ്റവും സജീവമായ ഭീകരനെ ഈ ലോകത്തുനിന്ന് ഒഴിവാക്കി. ഐസിസിൻ്റെ ആഗോളതലത്തിലെ രണ്ടാമനായ അബു ബിലാൽ അൽ മിനുക്കി കരുതിയത് അയാൾക്ക് ആഫ്രിക്കയിൽ എന്നും ഒളിവിൽ കഴിയാമെന്നാണ്. എന്നാൽ അയാൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങളെ അറിയിക്കുന്ന വിവരദാതാക്കൾ അവിടെയുണ്ടെന്ന് അയാൾ അറിഞ്ഞിരുന്നില്ല. ഇനിമേൽ അയാൾ ആഫ്രിക്കയെ ഭീകരവൽക്കരിക്കുകയോ അമേരിക്കക്കാർക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയോ ചെയ്യില്ല. അയാളെ ഇല്ലാതാക്കിയതിലൂടെ ഐസിസിൻ്റെ ആഗോളതലത്തിലെ പ്രവർത്തനത്തിൽ വലിയ ആഘാതമുണ്ടാക്കാനായി. ഈ സൈനിക നടപടിയിൽ പങ്കാളിയായതിന് നൈജീരിയൻ സർക്കാരിന് നന്ദി. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ.’- ട്രംപ് കുറിച്ചു.

