ദുബായ്: അന്താരാഷ്ട്ര എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ (OPEC) നിന്നും ഒപെക് പ്ലസിൽ (OPEC+) നിന്നും യുഎഇ (UAE) പിന്മാറുന്നതായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. മെയ് ഒന്ന് മുതൽ പിന്മാറ്റം പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉൽപ്പാദന ഗ്രൂപ്പിന് യുഎഇയുടെ നീക്കം വെല്ലുവിളി ഉയർത്തുമെന്നാണ് റിപ്പോർട്ട്.
നിലവിലെ ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും മൂലം ആഗോള എണ്ണവിപണിയിലുണ്ടായ പ്രതിസന്ധികൾക്കിടയിലാണ് ഈ അപ്രതീക്ഷിത നീക്കം. രാജ്യത്തിന്റെ ദീർഘകാല ഊർജ്ജ തന്ത്രങ്ങളും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെന്ന് യുഎഇ ഊർജ്ജ മന്ത്രി സുഹൈൽ അൽ മസ്‌റൂയി അറിയിച്ചു. സ്വന്തം ഉൽപ്പാദന ശേഷി വർധിപ്പിക്കാനും ആഗോള ഊർജ്ജ വിപണിയിലെ ഡിമാൻഡ് നേരിടാനും ഇത് യുഎഇക്ക് കൂടുതൽ വഴക്കം (flexibility) നൽകും.
ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള രാഷ്ട്രീയവും സൈനികവുമായ ഐക്യം ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്‌ഥയിലാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്‌ടാവ് അൻവർ ഗർഗാഷ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഉയർന്ന എണ്ണവില ഈടാക്കി ഒപെക് രാജ്യങ്ങൾ ലോകത്തെ കൊള്ളയടിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടയിലാണ് യുഎഇ ഒപെകിൽ നിന്ന പിന്മാറുന്നത്.

