പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്കിൽ വെച്ച് നടന്ന അമേരിക്ക – ഇറാൻ ഒന്നാംവട്ട ഉന്നതതല ഔദ്യോഗിക ചർച്ചകൾ പൂർത്തിയായി. ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 14 ഇന പ്രാഥമിക ധാരണാപത്രത്തിന്റെ (MOU) തുടർച്ചയായിട്ടായിരുന്നു ഈ കൂടിക്കാഴ്ച.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘവും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് ചർച്ച നടത്തിയത്. എന്നാൽ ചർച്ചകൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ സോഷ്യൽ മീഡിയയിലൂടെ കടുത്ത ഭീഷണികൾ മുഴക്കിയത് ചർച്ചകളെ ബാധിച്ചു.
ലെബനനിലെ ഹിസ്ബുല്ലയെ നിയന്ത്രിച്ചില്ലെങ്കിൽ ഇറാന് നേരെ വീണ്ടും വ്യോമാക്രമണം നടത്തുമെന്നും ഹോർമുസ് കടലിടുക്ക് അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്നുമായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇതിൽ പ്രതിഷേധിച്ച് ഇറാൻ നയതന്ത്ര പ്രതിനിധികൾ ചർച്ചാ മുറിയിൽ നിന്നും വാക്കൗട്ട് നടത്തുകയും സംയുക്ത ഫോട്ടോ സെഷൻ ബഹിഷ്‌കരിക്കുകയും ചെയ്തു. എന്നാൽ ഇത്തരം പ്രതിസന്ധികൾക്കിടയിലും ചർച്ചകൾ ‘പോസിറ്റീവ്’ ആയിരുന്നുവെന്ന് മധ്യസ്ഥരായ ഖത്തറും പാക്കിസ്ഥാനും അറിയിച്ചു.
ചർച്ചയിലെ സംഘർഷങ്ങൾ നയതന്ത്രത്തിൽ സ്വാഭാവികമാണെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രതികരിച്ചു. പ്രതിസന്ധികൾക്കിടയിലും വരും ദിവസങ്ങളിൽ ചർച്ചകൾ തുടരുമെന്ന് തന്നെയാണ് ഇറാനും യുഎസും വ്യക്തമാക്കുന്നത്. അടുത്ത 60 ദിവസത്തിനകം അന്തിമ സമാധാന കരാറിലെത്താൻ ഇരുരാജ്യങ്ങളും സമ്മതിച്ചു.
തർക്കങ്ങൾ ഒഴിവാക്കാനും ചരക്കുകപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനുമായി ഒരു പ്രത്യേക ആശയവിനിമയ സംവിധാനം രൂപീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ – ഹിസ്ബുല്ല ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാൻ ഖത്തറിന്റെയും പാക്കിസ്ഥാന്റെയും മധ്യസ്ഥതയിൽ ഒരു ‘ഡീ-കോൺഫ്ലിക്ഷൻ സെൽ’ (De-confliction cell) രൂപീകരിക്കാൻ ധാരണയായതായും റിപ്പോർട്ടുകൾ ഉണ്ട്. ഉന്നതതല ചർച്ചകൾ അവസാനിച്ചെങ്കിലും ഈ ആഴ്ചയിലുടനീളം ഇരുരാജ്യങ്ങളിലെയും വിദഗ്ധർ പങ്കെടുക്കുന്ന സാങ്കേതികതല ചർച്ചകൾ തുടരുമെന്നാണ് സൂചന.
ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ; ചർച്ചകൾക്കായി നേതാക്കള്‍ സ്വിറ്റ്‌സർലൻഡിലേക്ക്.

