തിരുവനന്തപുരം: കേരളത്തിന്റെ വികസന ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി (എക്സിം – EXIM) പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി. ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്നലെ (ഓഗസ്റ്റ് 18 ചൊവ്വാഴ്ച) രാവിലെ 10.45-നായിരുന്നു ഈ ചരിത്രപരമായ ചടങ്ങ് നടന്നത്. ട്രാൻസ്ഷിപ്പ്മെന്റ്റിനപ്പുറം നേരിട്ടുള്ള വാണിജ്യ ചരക്കുനീക്കം ആരംഭിക്കുന്നതിലൂടെ ആഗോള സമുദ്ര വ്യാപാര പാതകളിൽ നിർണായകമായ ഒരു പുതിയ അധ്യായത്തിനാണ് വിഴിഞ്ഞത്ത് തുടക്കമായിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്‌ഷിപ്പ്മെൻ്റ് മദർ പോർട്ടിൽ നിന്നുള്ള വാണിജ്യ ചരക്ക് നീക്കത്തിനാണ് വിഴിഞ്ഞത്ത് തുടക്കമായത്. ആഗോള സമുദ്ര വ്യാപാര പാതകളെ ഇന്ത്യൻ വിപണിയുമായി ബന്ധിപ്പിക്കുന്ന കവാടമായി കേരളം മാറുന്നതിൻ്റെ തെളിവുകൂടിയാണ് സമ്പൂർണ എക്സിം പ്രവർത്തനങ്ങളുടെ തുടക്കം. സ്പെയിനിലെ വലൻസിയയിലേക്ക് അയച്ച ആദ്യ കയറ്റുമതി കണ്ടെയ്നറിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
കാർഷികോൽപന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോൽപന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ എന്നീ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട -ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാൻ എക്‌സിം പ്രവർത്തനങ്ങളിലൂടെ അവസരമൊരുങ്ങും. ഇതുവരെ സിംഗപ്പൂർ, കൊളംബോ, ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന കയറ്റുമതിക്കാർ ഇനി വിഴിഞ്ഞത്തേക്കെത്തും. ചെറുകിട-ഇടത്തരം സംരംഭകർക്കും ഇത് ഊർജം പകരും.
കേരളത്തിന്റെ സമുദ്രസാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്കും ഇതോടൊപ്പം തുടക്കമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെയും കേരളത്തിന്റെ 600 കിലോമീറ്റര്‍ നീളമുള്ള തീരദേശത്തെയും സമന്വയിപ്പിച്ച് നടപ്പിലാക്കുന്ന മാരിടൈം വ്യവസായ- ലോജിസ്റ്റിക്‌സ് വികസന പദ്ധതിയാണ് മിഷന്‍ സമുദ്ര. വിഴിഞ്ഞത്തെ ഒരു പ്രധാന ‘പോര്‍ട്ട് സിറ്റി’ (Port City) സങ്കല്‍പ്പത്തിലേക്ക് ഉയര്‍ത്തി, കേരളത്തെ ആഗോള എക്‌സ്‌പോര്‍ട്ട്- മാരിടൈം ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 400 കോടിയുടെ പ്രാരംഭ ഫണ്ടോടെ ആരംഭിക്കുന്ന പദ്ധതിയില്‍ 8 വ്യാവസായിക ക്ലസ്റ്ററുകള്‍, 3 പുതിയ പോര്‍ട്ട് സിറ്റികള്‍, 14 ഉപപദ്ധതികള്‍ എന്നിവ ഉള്‍ക്കൊളുന്നു.

