സ്റ്റേഡ്: വടക്കൻ ജർമ്മൻ നഗരമായ സ്റ്റേഡിലുണ്ടായ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് വടക്കൻ ജർമ്മൻ നഗരമായ സ്റ്റേഡിലെ ഒരു മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ഈ ദാരുണമായ സംഭവം ഉണ്ടായത്. അഞ്ച് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്.
കൊല്ലപ്പെട്ട ആറുപേരും (നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും) ഈ സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരായിരുന്നു. ഹാനോവറിൽ നിന്നുള്ള 45 വയസുകാരനായ ജർമ്മൻ പൗരനാണ് വെടിവെപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ അവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയുടെ മൂന്ന് മാസം പ്രായമുള്ള മകളും അമ്മയും വെടിവെപ്പ് നടക്കുമ്പോൾ അവിടെയുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു.
ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് കർശനമായ സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണ്. ജനങ്ങൾ ഈ മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും പൊലീസ് ഔദ്യോഗിക ‘എക്സ്’ പേജിലൂടെ അഭ്യർത്ഥിച്ചു. തോക്ക് കൈവശം വെക്കുന്നതിനും ലൈസൻസ് അനുവദിക്കുന്നതിനും ജർമ്മനിയിൽ അതീവ കർശനമായ നിയമങ്ങളാണുള്ളത്. 25 വയസിന് താഴെയുള്ളവർ തോക്ക് ലൈസൻസിനായി അപേക്ഷിക്കുന്നതിന് മുൻപ് മാനസികാരോഗ്യ പരിശോധന നിർബന്ധമാണ്. അതിനാൽ ഇത്തരം വെടിവെപ്പുകൾ ജർമ്മനിയിൽ വളരെ അപൂർവ്വമായാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജർമ്മൻ സുരക്ഷാ ഏജൻസികൾ നോക്കിക്കാണുന്നത്.

