പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉടന്‍ പാക്കിസ്ഥാനെതിരെ ആക്രമണം നടത്തുമെന്ന് പാക്കിസ്ഥാൻ മന്ത്രി. അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ആക്രമണം നടത്താൻ ഇന്ത്യ ഉദ്ദേശിക്കുന്നതായി പാകിസ്ഥാന് വിശ്വസനീയമായ രഹസ്യാന്വേഷണം വിവരം ഉണ്ട് എന്ന് പാക്കിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്തായുല്ല തരാർ പറഞ്ഞു. സൈനിക സാഹസത്തിന് ഇന്ത്യ മുതിര്‍ന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നാണ് പാക്കിസ്ഥാന്‍റെ നിലപാട്.
പാക്കിസ്ഥാനുമേല്‍ സൈനികമായുള്ള തിരിച്ചടി ഉടന്‍ ഉണ്ടാവുമെന്ന സൂചനകള്‍ക്കിടെ ഇന്നും നിര്‍ണായക യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും യോഗം ചേരും. പ്രധാനമന്ത്രിക്ക് പുറമെ പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ധനമന്ത്രി എന്നിവരാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയില്‍ ഉള്ളത്.
ഇന്നലെ പ്രതിരോധ മന്ത്രിയുമായും സേനാമേധാവിമാരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പാക്കിസ്ഥാന് തിരിച്ചടി നല്‍കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സേനയ്ക്ക് നല്‍കിയിരുന്നു. സ്ഥലവും സമയവും രീതിയും സൈന്യത്തിന് തീരുമാനിക്കാമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
തുടർച്ചയായ അഞ്ചാം ദിവസവും അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. ബാരാമുള്ള, കുപ്വാര, അഖ് നൂർ സെക്ടറുകളിൽ വെടിവയ്പ് പാക്കിസ്ഥാൻ തുടരുകയാണ്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം തുടരുകയാണ്.
അതേസമയം ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കാൻ ഇടപെടാമെന്ന് ഐക്യരാഷ്ട്ര സംഘടനയും അറിയിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെയും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും യുഎന്‍ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറെസ് ഫോണിൽ വിളിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ സെക്രട്ടറി ജനറൽ ആശങ്ക പ്രകടിപ്പിച്ചു. വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാവുന്ന ഏറ്റുമുട്ടൽ ഒഴിവാക്കണമെന്നും അഭ്യർഥിച്ചു. പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ ഐക്യരാഷ്ട്ര സംഘടന വീണ്ടും അപലപിച്ചിട്ടുണ്ട്.
പഹൽഗാമിന് തിരിച്ചടി നൽകാൻ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം; പ്രധാനമന്ത്രി