കൊച്ചി ∙ നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെയാണ് ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസ് ലഹരിവിരുദ്ധ സ്വാഡ് (ഡാൻസാഫ്) ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഷൈനിന് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ കലൂരിലുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. റെയ്ഡ് വിവരം ചോർന്നതിനു പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു.
സിനിമ സെറ്റിൽവച്ച് ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് നടി വിൻസി അലോഷ്യസ് വെളുപ്പെടുത്തിയിരുന്നു. നടി ഫിലിം ചേംബറിനും സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്കും (ഐസിസി) പരാതി നൽകിയതോടെയാണ് ഷൈനിൻ്റെ പേര് പുറത്തുവന്നത്. ‘സൂത്രവാക്യം‘ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.
അതിനിടെ ഷൈൻ ടോം ചാക്കോയെ കഴിഞ്ഞ പത്തുകൊല്ലമായി വേട്ടയാടൽ തുടരുകയാണെന്ന് കുടുംബം ആരോപിച്ചു. സിനിമാ സെറ്റിൽ വെച്ച് മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിൻ്റെ പരാതി പുറത്തുവന്ന സാഹചര്യത്തിലാണ് കുടുംബത്തിൻ്റെ പ്രതികരണം. നാലുമാസം മുമ്പാണ് ഷൂട്ടിംഗ് സെറ്റിൽ വിൻസിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്. അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ പരാതിയുമായി എത്തുന്നത് എന്താണ് എന്ന് അറിയില്ല. വിവാദങ്ങൾ ഉണ്ടായ ശേഷം ഷൈനുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്. ക്യാമറയ്ക്ക് മുന്നിൽ ഒരു പ്രതികരണത്തിന് ഇല്ലെന്നും ഷൈൻ ടോം ചാക്കോയുടെ കുടുംബം വ്യക്തമാക്കി.
ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്.
പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. നടിക്കു പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു. നടനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു. നടി രഞ്ജിനി ഉൾപ്പെടെയുള്ള പലരും വിൻ സിക്ക് പരസ്യ പിന്തുണയും അഭിനന്ദനവുമായി രംഗത്തുവന്നിട്ടുണ്ട്.
‘പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി’; വിൻസി അലോഷ്യസിന് പിന്തുണയുമായി ‘അമ്മ’