വാഷിങ്ടൻ: സ്പേസ് എക്സിന്റെ ക്രൂ-10 വിക്ഷേപണം വിജയം. മാർച്ച് 12-ന് വിക്ഷേപിക്കേണ്ടിയിരുന്ന ദൗത്യം സാങ്കേതിക തകരാറിനെ തുടർന്ന് അവസാന നിമിഷം മാറ്റിവച്ചെങ്കിലും ഒടുവിൽ സംഭവ്യമായിരിക്കുകയാണ്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഫാൽക്കൺ – 9 റോക്കറ്റിൽ ക്രൂ -10 വിക്ഷേപിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ 4.33-നായിരുന്നു (പ്രാദേശിക സമയം വൈകിട്ട് 7.03ന്) വിക്ഷേപണം. നാസയും സ്പേസ്എക്സും ചേർന്നാണ് നേതൃത്വം നൽകിയത്. ഒമ്പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള ദൗത്യമാണ് വിജയകരമായി വിക്ഷേപിച്ചത്.
നാസയിലെ നാല് അംഗങ്ങളാണ് റോക്കറ്റിലുള്ളത്. ഇവർ ISS-ൽ ഇറങ്ങുകയും പകരം സുനിതയും ബുച്ച് വിൽമോറും മറ്റ് രണ്ടുപേരും ഫാൽക്കണിൽ കയറി തിരിച്ചുവരികയും ചെയ്യുന്നതാണ് ക്രൂ-10 ദൗത്യം. മാർച്ച് 15-ന് ശേഷം ക്രൂ-10 ദൗത്യം ISS-ൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരിച്ച് സുനിതയടക്കം നാല് പേരുമായി മാർച്ച് 19ന് മുൻപായി ഭൂമിയിലേക്ക് മടങ്ങുകയും ചെയ്യും. നാസയുടെ തന്നെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റഷ്യൻ റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് ക്രൂ – 10 ദൗത്യത്തിന്റെ ഭാഗമായി ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്.