ന്യൂഡൽഹി: പാക്കിസ്ഥാനിലെ ട്രെയിൻ റാഞ്ചലിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് വിദേശകാര്യ ഓഫീസിന്റെ ആരോപണങ്ങൾ ഇന്ത്യ തള്ളി. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളാണ് പാക്കിസ്ഥാന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. പാക്കിസ്ഥാൻ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളിക്കളയുന്നുവെന്ന് ജയ് സ്വാൾ അറിയിച്ചു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ഈ ലോകത്തെ എല്ലാവർക്കുമറിയാം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുടെയും പോരായ്‌മകളുടെയും ഉത്തരവാദിത്വം മറ്റുള്ളവരുടെ മേൽ പഴിചാരുന്നതിന് പകരം സ്വയം ഉള്ളിലേക്ക് നോക്കാൻ പാക്കിസ്ഥാൻ തയ്യാറാകണമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
പാക്കിസ്ഥാനിൽ ജാഫർ എക്‌സ് റാഞ്ചിയ ബലൂച് പോരാളികൾക്ക് ഇന്ത്യയും അഫ് ഗാനിസ്ഥാനും സഹായം നൽകിയെന്നായിരുന്നു പാക്കിസ്ഥാൻ്റെ ആരോപണം. ആക്രമണം നടത്തിയ ബലൂച് വിമതർക്ക് അഫ്‌ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി ബന്ധമുണ്ടെന്നും പാക് വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ ആരോപിച്ചു. പാക്കിസ്ഥാനിലെ തീവ്രവാദ പ്രവർത്തനങ്ങൾ സ്പോൺസർ ചെയ്യുന്നത് ഇന്ത്യയാണെന്നും അയാൾ കൂട്ടിച്ചേർത്തു. ഇതിനാണ് ഇന്ത്യ ശക്തമായ ഭാഷയിൽ മറുപടി നൽകിയത്. പാക് ആരോപണങ്ങളെ നിഷേധിച്ച് അഫ്ഗാനിസ്ഥാൻ നേതൃത്വവും രംഗത്തെത്തിയിരുന്നു.
പാക്കിസ്ഥാനിലെ തെക്ക്- പടിഞ്ഞാറൻ ബലൂചിസ്‌താൻ പ്രവിശ്യയായ ക്വെറ്റയിൽനിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക‌്സ്പ്രസ് കഴിഞ്ഞദിവസം വിഘടനവാദികൾ കൈയടക്കിയിരുന്നു. ഈ സംഭവത്തെ തുടർന്നാണ് ഇന്ത്യയ്ക്കെതിരെ ആരോപണം ഉയർന്നത്. 30 മണിക്കൂർ നേരം നീണ്ട ട്രെയിൻ റാഞ്ചലിൽ 21 ബന്ദികളും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ട്രെയിൻ ആക്രമണം വിദേശത്ത് ആസൂത്രണം ചെയ്‌തതാണെന്നും ഇന്ത്യയെ നേരിട്ട് പ്രതിക്കൂട്ടിൽ നിർത്തിയിട്ടില്ലെന്നും പാക് വിദേശകാര്യ ഓഫീസ് വക്താവ് ഷഫ്ഖത്ത് അലി ഖാൻ പറഞ്ഞു. ട്രെയിൻ ഉപരോധത്തിലുടനീളം ബിഎൽഎ വിമതർ അഫ്ഗാനിസ്‌താനിലുള്ള അവരുടെ കൂട്ടാളികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.