Tuesday, May 26, 2026
Home » ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന്; വിശദവാദം ഏപ്രിലിൽ 7-ന് ആരംഭിക്കും.
സുപ്രീംകോടതി

ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന്; വിശദവാദം ഏപ്രിലിൽ 7-ന് ആരംഭിക്കും.

by Editor

ന്യൂ ഡൽഹി: ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി. 9 അംഗ ഭരണഘടനാ ബെഞ്ച് ഇതിനായി രൂപീകരിക്കും. അംഗങ്ങളെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. വിശദവാദം ഏപ്രിലിൽ 7-ന് ആരംഭിക്കും. കക്ഷികൾ നിലപാട് എഴുതി നൽകണം. വാദത്തിന് ഏപ്രിൽ 22 വരെ സമയപരിധി നിശ്ചയിച്ചു. ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികള്‍ വാദങ്ങള്‍ എഴുതി നല്‍കണം. പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.

വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ചു പരിഗണിക്കണം എന്ന് അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, പഴയ 9 അംഗ ബഞ്ചിൽ ഇപ്പോൾ കോടതിയിൽ ബാക്കിയുള്ളത് താൻ മാത്രമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ അഭിഭാഷകരോട് പറഞ്ഞു. കോവിഡ് കാരണമാണ് നേരത്തെ വാദം കേൾക്കൽ മുടങ്ങിയത് എന്നും നിലവിലെ എഴു ചോദ്യത്തിന് പുറമെ കൂടുതൽ ചോദ്യങ്ങൾ ഓരോ കേസിനും അനുസരിച്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നിർഭാഗ്യകരമായ സാഹചര്യങ്ങളിലാണ് നേരത്തെ വാദം കേൾക്കൽ മുടങ്ങിയത്. അഞ്ചംഗ ബഞ്ച് 9 അംഗ ബ‍ഞ്ചിന് കേസ് വിട്ടത് ശരിയെന്ന് നേരത്തെ തീർപ്പായതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെ‍ഞ്ച് വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയടക്കമാണു പരിഗണിച്ചത്. ഇതുൾപ്പെടെ സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹർജികളാണു കോടതിയുടെ പരിഗണനയിലുള്ളത്. ഇതരമതസ്‌ഥനെ വിവാഹം ചെയ്യുന്ന പാർസി സ്ത്രീയുടെ ആരാധനാ അവകാശം, ദാവൂദി ബോറ വിഭാഗക്കാർ പെൺകുട്ടികളുടെ ജനനേന്ദ്രിയത്തിൽ മാറ്റം വരുത്തുന്ന രീതി, മസ്‌ജിദുകളിലെ സ്ത്രീപ്രവേശം എന്നിവ സംബന്ധിച്ച കേസുകളിലെ നിയമപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഹർജികളും കോടതി പരിഗണിക്കും.

ശബരിമല സ്ത്രീപ്രവേശനം: പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; സർക്കാർ നിലപാട് മാറ്റിയെന്ന് എൻഎസ്എസ്.

Send your news and Advertisements

You may also like

error: Content is protected !!