റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ പൊതുമേഖലാ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് 14 പേർ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ റാസ് തനൂറയിലാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച (ജൂൺ 28) പ്രാദേശിക സമയം രാവിലെ 6:00 മണിയോടെയാണ് അപകടമുണ്ടായത് എന്ന് സൗദി ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു.
ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്. ജീവനക്കാരുടെ വേർപാടിൽ ഊർജ മന്ത്രാലയം അതീവ ദുഖം രേഖപ്പെടുത്തുകയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
പ്രമുഖ എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ പ്രദേശമാണ് റാസ് തനൂറ. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന റാസ് തനൂറ ടെർമിനലിൽ നിന്നുള്ള ക്രൂഡ് ഓയിൽ ലോഡിങ് കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അരാംകോ പുനരാരംഭിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് ഈ വൻ ദുരന്തം. ഹെലികോപ്റ്റർ തകർന്ന് വീഴാനുണ്ടായ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചു.

