മൈസൂരു: ആറ് പതിറ്റാണ്ടിലേറെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തെ രാഗസുധയാൽ ആറാടിച്ച പ്രശസ്ത ഗായിക എസ്. ജാനകി ഇനി മായാത്ത ഓർമ. സംസ്‌കാരച്ചടങ്ങുകൾ മൈസൂരുവിലെ കനിയനഹുണ്ഡി ഫാം ഹൗസിൽ പൂർണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ നടന്നു. പ്രിയപ്പെട്ട ജനങ്ങളുടെ പ്രണാമം ഏറ്റുവാങ്ങി സ്വന്തം ഫാം ഹൗസിൽ തന്നെ അന്ത്യ വിശ്രമം കൊള്ളണമെന്ന ഗായികയുടെ അന്ത്യ അഭിലാഷ പ്രകാരമാണ് ചടങ്ങുകൾ ക്രമീകരിച്ചത്. അന്ത്യ കർമങ്ങൾക്ക് ചെറുമകൾ അപ്‌സര വൈദ്യുല നേതൃത്വം നൽകി.
മൈസൂരു മഹാരാജാസ് കോളജ് മൈതാനത്തു മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാരച്ചടങ്ങ്. കലാ-സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ആയിരക്കണക്കിന് സംഗീത പ്രേമികളും അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നു. തുടർന്ന് വൈകുന്നേരത്തോടെ വിലാപ യാത്രയായി മൃതദേഹം ഫാം ഹൗസിലേക്ക് കൊണ്ടുവന്നു.
മൈസൂരുവിലെ വസതിയിൽ വെച്ച് പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 7:30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. ദീർഘകാലമായി വാർഝക്യ സഹജമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ജാനകി ഏകമകൻ്റെ വിയോഗത്തിന് ശേഷം ചെറുമകൾക്കൊപ്പമാണ് താമസിച്ചിരുന്നത്. അന്ത്യ നിമിഷങ്ങളിൽ ബന്ധുക്കളും പ്രിയപ്പെട്ടവരും ഒപ്പമുണ്ടായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ സമ്മാനിച്ച ജാനകിയമ്മയുടെ വേർപാട് ദക്ഷിണേന്ത്യൻ സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.

