മാഡ്രിഡ്: ഒരു മാസം പെയ്യേണ്ട മഴ ഒരു ദിവസം പെയ്തതോടെ സ്പെയിനിൽ മഴക്കെടുതി. വെള്ളപ്പൊക്കത്തിൽ മരണം 158 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. സ്പെയിനിലെ ബോറിയോഡെല ടോറെ, വലൻസിയ തുടങ്ങിയ നഗരങ്ങളിൽ കനത്ത വെള്ളപ്പൊക്കമാണുള്ളത്. വലെൻസിയ മേഖലയിലാണ് കൂടുതൽ നാശം. ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കു കുടിവെള്ളവും ഭക്ഷണവും ഹെലികോപ്റ്റർ വഴി എത്തിക്കാൻ ശ്രമം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി ആയിരത്തിലേറെ സൈനികർ രംഗത്തിറങ്ങി. ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയ നൂറുകണക്കിനു കാറുകളിൽനിന്നു മൃതദേഹങ്ങൾ സൈന്യം കണ്ടെടുത്തു.
അഭൂതപൂർവമായ തോതിലെ വെള്ളപ്പൊക്കം പ്രധാന നഗരങ്ങളെ എല്ലാം വെള്ളത്തിനടിയിലാക്കി. അയ്യായിരത്തോളം വീടുകളിൽ വെള്ളം കയറി എന്നാണ് കണക്ക്. പലരെയും കാണാതായതായി പറയപ്പെടുന്നു. ഇവരും മരിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെയെങ്കിൽ മരണസംഖ്യ ഉയർന്നേക്കുമെന്നും പറയുന്നു. രൂക്ഷമായ വെള്ളപ്പൊക്കത്തിൽ പലയിടത്തും വൈദ്യുതി മുടങ്ങി, കുടിവെള്ളം കിട്ടാതെ നിരവധി പേർ ദുരിതത്തിലായിട്ടുണ്ട്. വെള്ളപ്പൊക്ക സമയത്ത് വീടുകളുടെ മേൽക്കൂരയിൽ കയറിയും മരങ്ങളിൽ പറ്റിപ്പിടിച്ചുമാണ് ആളുകൾ രക്ഷപ്പെട്ടത്. ഇവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്. അവർക്കാവശ്യമായ എല്ലാ സഹായവും സർക്കാർ നൽകുന്നുണ്ട്. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജ്യത്തുടനീളം 3 ദിവസത്തെ ദുഃഖാചരണത്തിന് ഉത്തരവിട്ടിരുന്നു. ഈ നൂറ്റാണ്ടിൽ സ്പെയിനിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിതെന്ന് അധികൃതർ പറഞ്ഞു.