ചെന്നൈ: ശ്രീഹരിക്കോട്ടയിൽ നിന്ന് നൂറാം റോക്കറ്റ് വിക്ഷേപിച്ച് ചരിത്രമെഴുതി ഐ.എസ്.ആർ.ഒ. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണത്തിൽ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02 വിജയകരമായി വിക്ഷേപിച്ചു. ജിഎസ്എൽവിയുടെ ചിറകിലേറിയാണ് എൻവിഎസ്-02 കുതിച്ചത്. വിക്ഷേപണം നടന്ന് 19 മിനിറ്റിൽ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു. സ്ഥാനനിർണയം, ഗതിനിർണയം, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ജിപിഎസിന് പകരം ഇസ്രോ വികസിപ്പിച്ച ഏഴ് ഉപഗ്രഹങ്ങളുടെ ശ്രേണി സംവിധാനമാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്). ഈ സംഘത്തിലേക്കാണ് എൻവിഎസ് 02 എത്തുന്നത്.
2,250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 322.93 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ജിപിഎസിനു സമാനമായി സ്റ്റാൻഡേഡ് പൊസിഷൻ സർവീസ് സേവനം ലഭ്യമാക്കുന്നത് നാവിക് ആണ്. അതിർത്തിയിൽനിന്ന് 1,500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവും പരിധിയിൽ വരും. എൻവിഎസ് – 01 കഴിഞ്ഞ വർഷം മേയിൽ വിക്ഷേപിച്ചിരുന്നു.
ഒരു ഉപഗ്രഹത്തെ സ്വന്തം റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമം 1979-ലായിരുന്നു. സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ-E-01 (SLV-E-01) വിക്ഷേപണമായിരുന്നു ഐഎസ്ആർഒയുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിൽ നിന്ന് കുതിച്ച ആദ്യ റോക്കറ്റ്.