Mantis Partners Sydney
Sunday, February 15, 2026
Mantis Partners Sydney
Home » വയനാട് ദുരന്തത്തിന് പോലും സഹായമില്ല, കേരളത്തോട് ക്രൂരമായ വിവേചനം; മുഖ്യമന്ത്രി
മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന് പോലും സഹായമില്ല, കേരളത്തോട് ക്രൂരമായ വിവേചനം; മുഖ്യമന്ത്രി

by Editor
Send your news and Advertisements

കൊല്ലം: കേരളത്തിന് അർഹമായ കേന്ദ്രസഹായം ലഭ്യമാകാത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമർശനം. കേരളം നേരിട്ട ദുരന്തം മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം ഉണ്ടായിരിന്നിട്ടും, സംസ്ഥാനത്തിന് മാത്രം സഹായമില്ലെന്നതിൽ കടുത്ത പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തി. സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സംസ്ഥാനത്തിന് അർഹമായ സഹായം ലഭ്യമല്ല. കേരളത്തോടൊപ്പം ദുരന്തം നേരിട്ട മറ്റ് സംസ്ഥാനങ്ങൾക്കു കേന്ദ്രസഹായം ലഭിച്ചപ്പോൾ, കേരളത്തിന് മാത്രം അവഗണന. നമ്മൾ നേരിട്ട ദുരന്തം ഒരു ദുരന്തമായി കണക്കാക്കാൻ പറ്റാത്തതാണോ? അതല്ലെന്ന് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, എന്തുകൊണ്ട് സഹായം ലഭ്യമാക്കുന്നില്ല.” റിപ്പോർട്ടുകളൊന്നുമില്ലാതെയാണ് മറ്റ് ചില സംസ്ഥാനങ്ങൾക്കു സഹായം അനുവദിച്ചത്. എന്നാൽ, കേരളത്തോടു മാത്രം കേന്ദ്രം വിവേചനപരമായ സമീപനമാണ് സ്വീകരിക്കുന്നത്. “ഒരു നാടിനോട് എത്ര ക്രൂരമായ വിവേചനമാണ് കാണിക്കുന്നത് ! എന്ത് പാതകമാണ് നാം ചെയ്തത്?“—മുഖ്യമന്ത്രി ചോദിച്ചു.

“ഇന്ത്യയുടെ ഭാഗമാണല്ലോ കേരളം. രാജ്യം അഭിമാനിക്കാവുന്ന നേട്ടങ്ങൾ നമുക്ക് സ്വന്തമാണ്. പല മേഖലകളിലും കേരളം ഒന്നാംസ്ഥാനത്താണെന്ന് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ സംവിധാനങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അവഗണന തുടരുന്നത് എന്തുകൊണ്ടാണ്?” മുഖ്യമന്ത്രി കേന്ദ്രസർക്കാരിന്റെ സമീപനം കേരളവിരുദ്ധമാണെന്നും, അതിന് ബിജെപിയുടെ രാഷ്ട്രീയ മനോഭാവമാണു കാരണം എന്നും കുറ്റപ്പെടുത്തി. “കേരളം ബിജെപിയെ സ്വീകരിക്കാത്തതിലുണ്ടായ നിരാശയുടെ പ്രതികാരമാണോ ഈ അവഗണന?”

മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. കേന്ദ്രത്തെ അനുകൂലിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. നാടിന്റെ പ്രശ്‌നങ്ങള്‍ തുറന്ന് കാട്ടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല. മാധ്യമങ്ങള്‍ക്ക് കേരളത്തോട് വിരോധം ഉണ്ടാകേണ്ട കാര്യം ഉണ്ടോ? കേന്ദ്രസർക്കാരിന്റെ തെറ്റായ നിലപാടുകളെ തുറന്നുകാട്ടാൻ പല മാധ്യമങ്ങൾക്കും കഴിയുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് കേന്ദ്രസർക്കാരിനെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തെ കുറ്റപ്പെടുത്താൻ എങ്ങനെയൊക്കെ സാധിക്കും എന്നതിലാണ് അവർ ശ്രദ്ധ ചെലുത്തുന്നത്,”—മുഖ്യമന്ത്രി ആരോപിച്ചു.

ഏറ്റവും വിജയകരമായി സമാപിച്ച സമ്മേളനം ആണ് ഇത്. എത്രമാത്രം കരുത്ത് പാർട്ടിക്ക് നേടാൻ കഴിഞ്ഞു എന്ന് ഈ സമ്മേളനം കാണിക്കുന്നു. ശരിയായ രീതിയിൽ സിപിഎം പ്രവർത്തിച്ചു വന്നതിൻ്റെ ഫലമാണ് ഈ രീതിയിൽ ഉള്ള കരുത്തിലേക്ക് പാർട്ടിക്ക് വളരാൻ കഴിഞ്ഞത്. പാർട്ടിയുടെ വളർച്ചയാണ് സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ‌ ചർച്ച ചെയ്തത്. കൂടുതൽ ജനങ്ങളിലേക്ക് എത്താൻ എന്ത് ചെയ്യണമെന്ന കാര്യം പാർട്ടി നേതാക്കൾ വിശകലനം ചെയ്തെന്ന് പറഞ്ഞ മുഖ്യമന്ത്രി മൂന്ന് വർഷക്കാലം പാർ‌ട്ടി ഒരുപാട് പ്രതിസന്ധികൾ നേരിട്ടുവെന്നും പറഞ്ഞു. നവകേരള സൃഷ്ക്കായുള്ള യാത്ര ശരിയായ രീതിയിലാണെന്നും നവകേരള സൃഷ്ടിക്കായുള്ള പുതുവഴികൾ സ്വീകരിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തെ തുടർന്ന് നടത്തിയ പ്രസം​ഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

You may also like

error: Content is protected !!