പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ പുരസ്കാരം നൈജീരിയ പ്രഖ്യാപിച്ചു. ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ഓഫ് നൈജർ നൽകിയാണ് പ്രധാനമന്ത്രിയെ നൈജീരിയ ആദരിക്കുന്നത്. 1969-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശിയാണ് അദ്ദേഹം. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി നൈജീരിയയിൽ എത്തിയത്. 17 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പശ്ചിമാഫ്രിക്കൻ രാജ്യത്തേക്ക് സന്ദർശനം നടത്തുന്നത്. നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെത്തിയ പ്രധാനമന്ത്രിയെ ഫെഡറൽ ക്യാപിറ്റൽ ടെറിട്ടറി മന്ത്രി നൈസോം എസെൻവോ വൈക്കാണ് സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രിയും പ്രിതനിധികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൈജീരിയയിലെ ഇന്ത്യക്കാര്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. നൈജീരിയയിലെ ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണം മനസ് നിറയ്‌ക്കുന്നുവെന്നും ഹൃദയസ്പർശിയാണെന്നും നരേന്ദ്ര മോദി സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചു. മറാത്തി ഭാഷയ്‌ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിൽ നൈജീരിയയിലെ മറാത്തി സമൂഹം സന്തോഷം പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
നൈജീരിയയിൽ നിന്നും രണ്ടു ദിവസത്തെ G20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ബ്രസീലിയൻ നഗരമായ റിയോ ഡി ജെനീറോയിലേക്ക് അദ്ദേഹം നാളെ തിരിയ്‌ക്കും. ഉച്ചകോടിയുടെ ഭാഗമായി നിരവധി ലോക നേതാക്കളുമായി മോദി ചർച്ചകൾ നടത്തും. ബ്രസീലിൽ നടക്കുന്ന ജി 20 ഉച്ചകോടിയും നിര്‍ണായകമാണ്. റഷ്യ യുക്രെയിൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും. ബ്രസീലിൽ നിന്ന് ഗയാനയിൽ എത്തുന്ന മോദി കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും. നവംബർ 19 മുതൽ 21 വരെ പ്രസിഡന്‍റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ഗയാന സന്ദർശിക്കും. 50 വർഷത്തിനു ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം.