ജോഹന്നാസ് ബർഗ്: വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ കൈലാസ്- മാനസരോവർ യാത്ര പ്രധാന ചർച്ചാ വിഷയമായി. ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു ഉഭയകക്ഷി ചർച്ച നടന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിൽ നേരിട്ട് വിമാന സർവീസ്, അതിർത്തിയിലെ ശാന്തിയും സാമാധനവും നിലനിർത്തൽ എന്നിവയും ചർച്ച വിഷയമായി.
ഇന്ത്യ–ചൈന നയതന്ത്രബന്ധത്തിൽ കഴിഞ്ഞ വർഷം നവംബറിനു ശേഷം നിർണായകമായ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ വ്യക്തമാക്കി. ജി 20 സംഘടനയെ സംരക്ഷിക്കാൻ ഇന്ത്യയും ചൈനയും കഠിനമായി പരിശ്രമിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യോഗത്തിന് ശേഷം പ്രതികരിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്താനായതിൽ വളരെയധികം സന്തോഷമുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി. 2024 നവംബറിൽ ജി 20 ഉച്ചകോടിക്കിടെ റിയോയിൽ നടന്ന അവസാന കൂടിക്കാഴ്ച മുതൽ ഇന്ത്യ – ചൈന ബന്ധങ്ങളിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്. അതിർത്തി മാനേജ്മെന്റ്, മറ്റ് പ്രധാന മേഖലകൾ എന്നിവയുൾപ്പെടെ ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ചകളിൽ ഏർപ്പെട്ടുകൊണ്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയും ചൈന സന്ദർശിച്ചെന്നും ജയശങ്കർ ചൂണ്ടികാട്ടി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ബെയ്ജിങ് സന്ദർശിക്കുകയും വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. വിദേശകാര്യ സെക്രട്ടറിമാർ തമ്മിൽ കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയിൽ കൈലാസ്- മാനസരോവർ യാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച് ധാരണയായിരുന്നു. 2025 -ലെ വേനൽക്കാലത്ത് യാത്ര പുനരാരംഭിക്കുമെന്നാണ് സൂചന. ടിബറ്റിലെ കൈലാസ പർവതവും മാനസരോവർ തടാകവും സന്ദർശിക്കുന്ന യാത്ര കോവിഡിന് ശേഷമാണ് നിർത്തിവെച്ചത്.