ചെന്നൈ: നടി തൃഷയ്ക്കെതിരെ പൊതുവേദിയിൽ ദ്വയാർഥ പ്രയോഗം നടത്തിയെന്ന കേസിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡിഎംകെ (DMK) നേതാവുമായ ഉദയനിധി സ്റ്റാലിനെ ചെന്നൈയിലെ വസതിയിൽ നിന്ന് തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കാവേരി വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാർഥ പരാമർശമാണ് വിവാദമായതും കേസിലേക്ക് കാര്യങ്ങൾ എത്തിച്ചതും.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്‌റ്റാലിനെതിരെ 6 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. അറസ്‌റ്റ് തടയാൻ മദ്രാസ് ഹൈക്കോടതിയിൽ ഡിഎംകെ അടിയന്തര ഹർജി ഫയൽ ചെയ്തിരുന്നു. തുടർന്ന് ബുധനാഴ്‌ച 12 മണി വരെ അറസ്‌റ്റ് ചെയ്യരുതെന്നു കോടതി ഉത്തരവിട്ടിരുന്നു. ഇന്ന് 12 മണിക്ക് മദ്രാസ് ഹൈക്കോടതി സ്റ്റാലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഉദയനിധിയെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്.
തമിഴക വെട്രി കഴകം (TVK) തഞ്ചാവൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് വനിതാ വിഭാഗം ഭാരവാഹിയായ എസ്. ഭൈരവിയാണ് തഞ്ചാവൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കൂടാതെ ദേശീയ വനിതാ കമ്മീഷനിലും (NCW) പാർട്ടി പരാതി നൽകിയിട്ടുണ്ട്. ഉദയനിധിയുടെ ദ്വയാർഥ പ്രയോഗം സ്ത്രീകളെ അപമാനിക്കുന്നതും അങ്ങേയറ്റം മ്ലേച്ഛവുമാണെന്ന് ആരോപിച്ച് ഭരണകക്ഷിയായ ടിവികെയും (TVK) പ്രതിപക്ഷമായ ബിജെപിയും രംഗത്തെത്തുകയും അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉദയനിധി പ്രസംഗത്തിൽ തൃഷയുടെ പേര് പറഞ്ഞിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ പരാജയങ്ങൾ മാത്രമാണ് ചൂണ്ടിക്കാണിച്ചതെന്നുമാണ് ഡിഎംകെ വക്താക്കളുടെ വിശദീകരണം.

