വാഷിങ്ടൺ: ഗ്രീൻലാൻ ലാ ഡിന്റെ സുരക്ഷാ നിയന്ത്രണത്തിൽ അമേരിക്കയ്ക്ക് സ്ഥിരമായ അധികാരം നൽകുന്ന സുപ്രധാനമായ ഒരു കരാറിൽ ഡെന്മാർക്കും ഗ്രീൻലാൻഡുമായി യു.എസ് ഒപ്പുവെച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഡെൻമാർക്കുമായി ധാരണയിലെത്തിയതായും തന്ത്രപ്രധാനമായ ആർട്ടിക് ദ്വീപിൽ സുരക്ഷയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി ശാശ്വതമായ നിയന്ത്രണം യു.എസിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രീൻലാൻഡിന്റെയും അമേരിക്കൻ ഭൂഖണ്ഡത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഗ്രീൻലാൻഡിൽ ആവശ്യമായ എന്ത് നടപടിയും സ്വീകരിക്കാൻ അമേരിക്കയ്ക്ക് ഈ കരാറിലൂടെ സ്ഥിരമായ അനുമതി ലഭിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കരാർ പ്രകാരം ഗ്രീൻലാൻഡിലെ അനുയോജ്യമായ പ്രദേശങ്ങളിൽ യു.എസ് സൈന്യത്തിന്റെ സാന്നിധ്യവും കൂടുതൽ സൈനിക താവളങ്ങളും ഉടനടി വികസിപ്പിക്കാൻ ആരംഭിക്കും.
അമേരിക്കയ്ക്ക് യാതൊരുവിധ സാമ്പത്തിക ചെലവുമില്ലാതെയാണ് ഈ കരാർ നിലവിൽ വരുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. പുതിയ വ്യവസ്ഥകൾ പ്രകാരം യു.എസിൻ്റെ പ്രത്യേക അനുമതിയില്ലാതെ ശത്രു രാജ്യങ്ങൾക്കോ മറ്റ് ശക്തികൾക്കോ ഗ്രീൻലാൻഡിൽ സൈനിക സാന്നിധ്യം ഉറപ്പാക്കാനോ സാമ്പത്തിക നിക്ഷേപങ്ങൾ നടത്താനോ സാധിക്കില്ല. പ്രത്യേകിച്ച് റഷ്യയ്ക്കും ചൈനയ്ക്കും ഗ്രീൻലാൻഡിൽ സൈനിക താവളങ്ങൾ സ്ഥാപിക്കുന്നതിനോ തന്ത്രപ്രധാനമായ മേഖലകളിൽ നിക്ഷേപം നടത്തുന്നതിനോ ഈ കരാർ കർശനമായ വിലക്കേർപ്പെടുത്തുന്നു.
ഗ്രീൻലൻഡിന്റെ തന്ത്രപ്രധാന ഭൂമിശാസ്ത്രപരമായ സ്ഥാനവും ധാതുസമ്പത്തും ലക്ഷ്യമിട്ട് ദേശീയ സുരക്ഷയുടെ പേരിൽ ദ്വീപ് ബലമായി പിടിച്ചെടുക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നുണ്ടായ നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് സുരക്ഷാ ചുമതല പൂർണമായും യു.എസ് ഏറ്റെടുക്കുന്ന കരാറിലേക്ക് എത്തിച്ചേർന്നത്. അതേസമയം പുതിയ കരാർ ആർട്ടിക്, വടക്കൻ അറ്റ്ലാന്റ്റിക് മേഖലകളിലെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ പ്രതികരിച്ചു. എന്നാൽ ട്രംപ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ ചില അവകാശവാദങ്ങളെക്കുറിച്ച് അവർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡെൻമാർക്ക് പാർലമെൻ്റിൻ്റെ അംഗീകാര നടപടികൾ പൂർത്തിയാക്കിയ ശേഷം അടുത്ത ആഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ വെച്ച് കരാർ ഔദ്യോഗികമായി ഒപ്പ് വെയ്ക്കും.
ഗ്രീൻലാൻഡ് പൂർണ്ണമായും യു.എസിന്റെ അധീനതയിലാക്കണമെന്നായിരുന്നു ട്രംപിന്റെ മുൻപത്തെ താല്പര്യമെങ്കിലും, ഈ പുതിയ കരാർ ഡെന്മാർക്കിന്റെയും ഗ്രീൻലാൻഡിന്റെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിച്ചുകൊണ്ടുള്ളതാണെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ വ്യക്തമാക്കിയിട്ടുണ്ട്

