ബെംഗളൂരു സൗത്ത് താലൂക്കിലെ മഡപട്ടണ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന കല്ല് ക്വാറിയിലുണ്ടായ വൻ അപകടത്തിൽ ഏഴിൽ അധികം തൊഴിലാളികൾ മരണപ്പെടുകയും ആറോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 7 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ 8-ഓ 9-ഓ ആയി ഉയരാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ക്വാറിയുടെ മുകൾഭാഗത്ത് (ഏകദേശം 40 മുതൽ 100 അടി വരെ ഉയരത്തിൽ) മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുതിയ ക്രഷർ യൂണിറ്റിനായി സ്ഥലം ഒരുക്കുന്നതിനിടെ, അപ്രതീക്ഷിതമായി കൂറ്റൻ കല്ലുകളും മണ്ണും താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. മരണപ്പെട്ടവരിൽ ഭൂരിഭാഗവും ബീഹാർ, കർണാടകയിലെ യാദ്ഗിർ എന്നീ പ്രദേശങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ്.
അപകടത്തിന് പിന്നാലെ തവരേക്കരെ പോലീസ്, ദുരന്തനിവാരണ സേന, രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. കൂടുതൽ തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലം സന്ദർശിച്ച സെൻട്രൽ സോൺ ഐജിപി എസ്. ഗിരീഷ്, രണ്ട് ക്വാറികളിലായി ഖനനപ്രവർത്തനം നടന്നുവരികയായിരുന്നു എന്നും താഴെയുള്ള ഭാഗത്ത് 16 തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്നും പറഞ്ഞു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

