Monday, August 24, 2026
Home » വിമാനത്താവളങ്ങളിലെ ബോർഡിങ് പാസുകളിൽ വമ്പൻ മാറ്റം; ചരിത്ര തീരുമാനവുമായി കേന്ദ്ര സർക്കാർ
വിമാനത്താവളങ്ങളിലെ ബോർഡിങ് പാസുകളിൽ വമ്പൻ മാറ്റം; ചരിത്ര തീരുമാനവുമായി കേന്ദ്ര സർക്കാർ

വിമാനത്താവളങ്ങളിലെ ബോർഡിങ് പാസുകളിൽ വമ്പൻ മാറ്റം; ചരിത്ര തീരുമാനവുമായി കേന്ദ്ര സർക്കാർ

by Editor

ന്യൂഡൽഹി: ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാർക്ക് ഇനി ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഫിസിക്കൽ ബോർഡിങ് പാസുകൾ നിർബന്ധമില്ലെന്നും അതിൽ സ്റ്റാമ്പ് പതിക്കുന്ന രീതി നിർത്തലാക്കുന്നുവെന്നും കേന്ദ്ര ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (Bureau of Immigration) അറിയിച്ചു. 2026 സെപ്റ്റംബർ 1 മുതൽ ഈ പുതിയ ചരിത്രപരമായ തീരുമാനം രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും. വിമാനത്താവളങ്ങളിലെ മണിക്കൂറുകൾ നീളുന്ന ക്യൂവും അനാവശ്യ താമസം മൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദവും ഇതോടെ പഴങ്കഥയാകും.

യാത്രക്കാർക്ക് തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ലഭിക്കുന്ന ഡിജിറ്റൽ അല്ലെങ്കിൽ ഇ-ബോർഡിങ് പാസുകൾ (e-boarding passes) ഇനി മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ കാണിച്ചാൽ മതിയാകും. കടലാസ് ബോർഡിങ് പാസുകളിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സീൽ (സ്റ്റാമ്പ്) പതിക്കുന്ന പരമ്പരാഗത രീതി പൂർണ്ണമായും നിർത്തലാക്കി. യാത്രക്കാർ ഫിസിക്കൽ (പേപ്പർ) ബോർഡിങ് പാസാണ് കയ്യിൽ കരുതുന്നതെങ്കിൽ അത് സ്വീകരിക്കും, എന്നാൽ അതിലും ഇനി മുതൽ സ്റ്റാമ്പ് പതിക്കില്ല.

ബോർഡിങ് പാസുകളിൽ അശാസ്ത്രീയമായി സീൽ പതിപ്പിക്കുന്നത് കാരണം വിവരങ്ങൾ വായിച്ചെടുക്കാൻ സാധിക്കാതെ വരികയും ഇത് മൂലം പ്രവാസികൾ അനാവശ്യമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയ്ക്കും ഇതോടെ ശാശ്വത പരിഹാരമാകും. മുൻപ് സിഐഎസ്എഫ് സെക്യൂരിറ്റി പരിശോധനയ്ക്ക് ശേഷമുള്ള സീലിങ് ഒഴിവാക്കിയിരുന്നെങ്കിലും ഇമിഗ്രേഷൻ സീലിങ് പ്രവാസികൾക്ക് എന്നും വലിയ ബാധ്യതയായിരുന്നു. യാത്രാ സമയം വെട്ടിച്ചുരുക്കി യാത്രക്കാരെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വേഗത്തിൽ യാത്രയാക്കാൻ ഈ മാറ്റം സഹായിക്കും.

ഇതിനുപുറമേ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യാത്ര ചെയ്യുമ്പോൾ പാസ്പോർട്ടിൽ പതിക്കുന്ന എൻട്രി, എക്സിറ്റ് ഇമിഗ്രേഷൻ സ്റ്റാമ്പുകളും പൂർണമായി ഒഴിവാക്കാനുള്ള പൈലറ്റ് പ്രോജക്റ്റും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രവാസികളുടെ യാത്ര കൂടുതൽ എളുപ്പവും മാന്യവുമാക്കാൻ ഈ പുതിയ പരിഷ്കാരങ്ങൾ വഴിയൊരുക്കും. വിമാനത്താവള നടപടികൾ ഡിജിറ്റലാക്കി യാത്ര സുഗമമാക്കുന്ന ഈ നീക്കം ലക്ഷക്കണക്കിന് പ്രവാസി സഹോദരങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. മാസങ്ങളുടെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തി തിരികെ മടങ്ങുമ്പോൾ വിമാനത്താവളങ്ങളിൽ അനുഭവിക്കേണ്ടി വന്നിരുന്ന ദുരിതങ്ങൾക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ്റെ ചരിത്ര തീരുമാനം വഴി അവസാനമാകുന്നത്.

Send your news and Advertisements

You may also like

error: Content is protected !!