Thursday, April 30, 2026
Home » ഖാർഗ് ദ്വീപിൽ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചു; ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ട്രംപ്
ഖാർഗ് ഐലൻഡ്, ഇറാൻ, അമേരിക്ക

ഖാർഗ് ദ്വീപിൽ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചു; ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ ട്രംപ്

by Editor

ടെഹ്‌റാൻ: ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഈ തന്ത്രപ്രധാന ദ്വീപ് ഇറാന്റെ സാമ്പത്തിക നട്ടെല്ലായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഹോർമൂസിലൂടെയുള്ള കപ്പൽ സഞ്ചാരം ഇറാൻ തടഞ്ഞാൽ ഖാർഗിലെ എണ്ണ ടെർമിനലുകൾ ആക്രമിക്കാൻ മടിക്കില്ലെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

നിലവിലെ ആക്രമണത്തിൽ ദ്വീപിലെ എണ്ണ കയറ്റുമതി ടെർമിനലുകൾ സുരക്ഷിതമാണെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇറാന്റെ സൈന്യം കീഴടങ്ങാൻ തയ്യാറായില്ലെങ്കിൽ എണ്ണ ശുദ്ധീകരണ ശാലകൾ അടുത്ത ലക്ഷ്യമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ സൈന്യം ആയുധം താഴെവെയ്ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകളെ യുഎസ് നാവികസേന ഉടൻ അകമ്പടി സേവിക്കുമെന്നും ട്രംപ് പറഞ്ഞു.

സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്ക മിഡിൽ ഈസ്റ്റിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തുകയാണ്. ജപ്പാൻ ആസ്ഥാനമായുള്ള USS ട്രിപ്പോളി (USS Tripoli) എന്ന പടക്കപ്പലിന്റെ നേതൃത്വത്തിൽ ഏകദേശം 5,000 നാവികരെയും മറീനുകളെയും മേഖലയിലേക്ക് അയക്കാൻ പെന്റഗൺ അനുമതി നൽകി. ഖത്തറിലെ അൽ ഉദൈദ് (Al Udeid) എയർ ബേസ്, ജോർദാൻ, ഒമാൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യുഎസ് യുദ്ധവിമാനങ്ങളുടെയും ഡ്രോണുകളുടെയും എണ്ണം വലിയ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ വരെ ഇവിടെ നിന്നും കയറ്റുമതി ചെയ്യാൻ സാധിക്കും. പേർഷ്യൻ ഗൾഫിന്റെ വടക്ക് ഭാഗത്തായി, ഇറാന്റെ തീരത്തുനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് ഈ പവിഴ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ബുഷെർ (Bushehr) പ്രവിശ്യയുടെ ഭരണനിയന്ത്രണത്തിലാണ് ഈ പ്രദേശം. ഇറാന്റെ പ്രധാന എണ്ണപ്പാടങ്ങളിൽ നിന്നുള്ള പൈപ്പ് ലൈനുകൾ ഈ ദ്വീപുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 2.8 കോടി ബാരൽ എണ്ണ സംഭരിക്കാൻ ശേഷിയുള്ള കൂറ്റൻ സ്റ്റോറേജ് ടാങ്കുകൾ ഇവിടെ സജ്ജമാണ്. സൂപ്പർ ടാങ്കറുകൾക്ക് അടുക്കാൻ സാധിക്കുന്ന ആഴക്കടൽ തുറമുഖവും ഇവിടെയുണ്ട്.

ബി.സി. രണ്ടാം സഹസ്രാബ്ദം മുതലുള്ള മനുഷ്യവാസത്തിന്റെ തെളിവുകൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പുരാതന ക്രിസ്ത്യൻ ആശ്രമങ്ങളുടെ അവശിഷ്ടങ്ങളും അക്കീമെനിഡ് കാലഘട്ടത്തിലെ ശിലാലിഖിതങ്ങളും ഇവിടെയുണ്ട്. 1960-കളിലാണ് ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ടെർമിനലുകളിൽ ഒന്നായി മാറിയത്.

മുജ്തബ ഖമനയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് വന്‍തുക പ്രതിഫലം പ്രഖ്യാപിച്ച് യുഎസ്.

Send your news and Advertisements

You may also like

error: Content is protected !!