എറണാകുളം: വ്യാജരേഖകള്‍ ചമച്ച് കേരളത്തില്‍ ദീര്‍ഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതിമാര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനര്‍ജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കല്‍ പോലീസ് പിടികൂടിയത്. ഇവർ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് പശ്ചിമബംഗാളില്‍നിന്ന് വ്യാജമായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സ്വന്തമാക്കിയ ശേഷം കേരളത്തിലേക്ക് എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ ഈ വര്‍ഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 37 ആയി.
എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍നിന്ന് കേരളത്തില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ ആര്‍.സി ബുക്കിന്റെ പകര്‍പ്പ്, വാര്‍ഡ് മെമ്പര്‍ നല്‍കിയ സാക്ഷ്യപത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഇവർ പറവൂര്‍ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റര്‍ ചെയ്ത് താമസിക്കുകയായിരുന്നു. ‘ഓടശ്ശേരി വീട്’ എന്ന വീട്ടുപേരില്‍ ടിന്‍ ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.