കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിധിക്കു പിന്നാലെ ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ളാദത്തിൽ അല്ല താനെന്ന് ഹണി റോസ് ഫേസ്ബുക്കിൽ വ്യക്തമാക്കി. നിർത്താതെ വേദനിപ്പിച്ചപ്പോൾ നിവൃത്തികേടിനാൽ പ്രതികരിച്ചതാണ്. ആരെയും ഉപദ്രവിക്കാൻ ആഗ്രഹിച്ചിട്ടില്ല. ആരുടെയും വേദനയിൽ ആഹ്ലാദിക്കുന്നുമില്ല. പരാതികളുമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ട അവസ്ഥ ഇനിയും തനിക്ക് ഉണ്ടാകാതിരിക്കട്ടെ എന്നാണ് പ്രാർത്ഥന. നമ്മുടെ നിയമത്തിനും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും നടി ഫെയ്സ്ബുക്കിൽ കുറിച്ചു.
ജാമ്യാപേക്ഷ കോടതി തള്ളി എന്ന് ഉത്തരവ് കേട്ട് തലകറങ്ങി വീണ ബോബി ചെമ്മണ്ണൂരിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദത്തിൽ വ്യതിയാനം സംഭവിച്ചതോടെ ആയിരുന്നു കോടതിമുറിക്കുള്ളിൽ പ്രതി തളർന്നുപോയത്. വൈദ്യപരിശോധനയിൽ മറ്റ് പ്രശ്നങ്ങളില്ലാത്തതിനാൽ ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കുമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം.
‘പ്രഷര്‍ ഡൗണായിരുന്നു. ഇപ്പോള്‍ ഓക്കെയാണ്. വീണ് കാല് പൊട്ടിയിട്ടുണ്ട്. ഞാന്‍ ശരിക്കും ഒന്നും ചെയ്തിട്ടില്ല. ജാമ്യം നിഷേധിച്ചിട്ടേയുള്ളൂ, ശിക്ഷിച്ചിട്ടില്ല. നാളെ ജില്ലാകോടതിയില്‍ ജാമ്യാപേക്ഷ നല്‍കും’, ബോബി ജയിലിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.