കൊല്ലം: ഉളിയക്കോവിലിൽ കോളജ് വിദ്യാർത്ഥി ഫെബിന്‍ ജോർജ് ഗോമസിനെ (21) വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി തേജസ് രാജ് (24) ജീവനൊടുക്കി. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ കാറിലെത്തിയ ആൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛൻ പരിക്കേറ്റ് ചികിത്സയിലാണ്. ഫെബിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയിൽ കാർ കണ്ടെത്തി. ഇത് കൊലയാളി ഉപയോഗിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
തേജസും ഫെബിനും തമ്മിൽ മുൻവൈരാഗ്യമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഗ്രേഡ് എസ്ഐ രാജുവിന്റെ മകനാണ്. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയാണ് ഫെബിൻ ജോർജ് ഗോമസ്.