പത്തനംതിട്ട: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും ആയിരുന്ന എസ്.രാജേന്ദ്രന്റെ മകന്‍ തിരുവനന്തപുരം പട്ടം ഉള്ളൂർ കൃഷ്‌ണനഗർ പൗർണമിയിൽ ആർ എൽ ആദർശ് (36) കാര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ പുനലൂര്‍ -മൂവാറ്റുപുഴ ഹൈവേയില്‍ കുമ്പഴ വടക്ക് മൈലപ്രയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടം. റാന്നി ഭാഗത്തു നിന്നും വരികയായിരുന്ന കാർ എതിര്‍ ദിശയില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ച് കയറുകയായിരുന്നു. ലോറിയില്‍ ഇടിച്ച് തെറിച്ച കാര്‍ സമീപത്തെ വീടിന്റെ ഗേറ്റില്‍ ഇടിച്ചാണ് നിന്നത്. കാറില്‍ ആദര്‍ശ് മാത്രമാണുണ്ടായിരുന്നത്. പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന കാര്‍ വെട്ടിപ്പൊളിച്ചാണ് ആദര്‍ശിനെ പുറത്തെടുത്തത്. ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിരുവനന്തപുരം ലുലുവില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരാണ് ആദര്‍ശ്. ദേശാഭിമാനി ഓൺലൈൻ മുൻ അസിസ്റ്റന്റ് മാനേജരുമായിരുന്നു. ലീനാ കുമാരിയാണ് ആദര്‍ശിന്റെ അമ്മ. ഭാര്യ -മേഘ. മകന്‍ – ആര്യന്‍, സഹോദരന്‍ – ഡോ.ആശിഷ്.