കേരളത്തിൽ കോണ്‍ഗ്രസില്‍ ഈഴവര്‍ക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍എഡിഎഫില്‍ ഈഴവര്‍ക്ക് പരിഗണന ലഭിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഈഴവരുടെ പിന്‍ബലമില്ലാതെ കേരളത്തില്‍ ഒരു രാഷ്ട്രീയകക്ഷിക്കും വിജയിക്കാനാവില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 30 ശതമാനത്തിലധികം ഈഴവ പിന്നോക്ക വിഭാഗമാണുള്ളതെന്നും ഈഴവ പിന്‍ബലമില്ലാത്തവര്‍ക്ക് കേരളത്തില്‍ ഭരണം കിട്ടിയ ചരിത്രമില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
‘കോണ്‍ഗ്രസില്‍ ഈഴവര്‍ക്ക് എന്ത് പരിഗണന ഉണ്ട്? ഇടതുപക്ഷത്തിന്റെ ജില്ലാ കമ്മിറ്റികളില്‍ ഈഴവ ജില്ലാ സെക്രട്ടറിമാരുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്. എത്ര ഈഴവ ഡിസിസി പ്രസിഡൻ്റുമാര്‍ ഉണ്ട്? വെള്ളാപ്പള്ളി ചോദിച്ചു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ കാലത്ത് ഇന്നത്തേക്കാള്‍ ഭേദമായിരുന്നുവെന്നും വലിയ പരിഗണന അപ്പോഴും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി നടേശൻ ഓര്‍മിപ്പിച്ചു.
രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ഭരണരംഗങ്ങളിൽ പതിറ്റാണ്ടുകളായി താൻ പറയുന്ന കാര്യമാണിത്. ആരും ഗൗനിച്ചില്ല. പഞ്ചായത്ത് മുതൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വരെ സ്ഥാനാർത്ഥികളെ നിർണയിക്കുമ്പോൾ എല്ലാ പാർട്ടികളും അംഗബലം കൊണ്ട് മുന്നിൽ നിൽക്കുന്ന ഈഴവരെ ചവിട്ടിത്താഴ്ത്തുകയാണ്. വന്നുവന്ന് കോൺഗ്രസിൽ ഒരു ഈഴവ എം.എൽ.എ മാത്രമേയുള്ളൂ. സംഘടിത മതശക്തികൾക്കും വോട്ടുബാങ്കുകൾക്കും മുന്നിൽ എല്ലാവരും മുട്ടിലിഴയും. ഈഴവന്റെ വോട്ട് എല്ലാവർക്കും വേണം. പക്ഷേ പാർട്ടി പദവികളും സ്ഥാനാർത്ഥി നിർണയവും വരുമ്പോൾ അയിത്തമാണ്. ത്രിതല പഞ്ചായത്തിലും നിയമസഭയിലും പാർലമെന്റിലും മന്ത്രിസഭകളിലും ഇന്നലെയും ഇന്നും ഈഴവർക്ക് അർഹമായ പ്രാതിനിധ്യം ഒരു പാർട്ടിയിൽ നിന്നും ലഭിച്ചിട്ടില്ല. പ്രത്യേകിച്ച് കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണ്. കെ.പി.സി.സി പ്രസിഡന്റിനെപ്പോലും തഴയുന്ന സാഹചര്യമാണുള്ളത്. കോൺഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാർത്ഥ്യമാണ്. ഒരു പക്ഷേ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ആ ഈഴവൻ പോലും പദവിയിൽ ഇല്ലാതാകും. സംഘടിതമായ സമുദായങ്ങൾക്കേ അധികാരത്തിന്റെ അകത്തളങ്ങളിൽ പ്രവേശനമുള്ളൂ എന്നു വന്നാൽ അത് സാമൂഹ്യവ്യവസ്ഥയെ ശിഥിലമാക്കും. പാർട്ടി പദവികളിലും അധികാര കസേരകളിലും ഈഴവ സമുദായത്തിന് മാന്യമായ പ്രാതിനിധ്യം നൽകാനുള്ള ബാദ്ധ്യതയും ഉത്തരവാദിത്തവും എല്ലാ രാഷ്ട്രീയ കക്ഷികൾക്കുമുണ്ട്. അത് നിഷേധിച്ചാൽ പ്രത്യാഘാതം തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കും എന്നും കഴിഞ്ഞ ദിവസം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി ഒരു മാധ്യമത്തിൽ പറഞ്ഞിരുന്നു.