Friday, July 24, 2026
Home » സൗദി അറേബ്യയുമായി ആണവ സഹകരണ കരാറിൽ ഒപ്പുവെച്ച് അമേരിക്ക
സൗദി അറേബ്യയുമായി ആണവ സഹകരണ കരാറിൽ ഒപ്പുവെച്ച് അമേരിക്ക

സൗദി അറേബ്യയുമായി ആണവ സഹകരണ കരാറിൽ ഒപ്പുവെച്ച് അമേരിക്ക

by Editor

വാഷിങ്​ടൺ: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ചരിത്രപരമായ സിവിൽ ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു. സൗദി അറേബ്യക്ക്​ ആണവ സമ്പുഷ്ടീകരണത്തിന് അനുമതി നൽകുന്ന കരാറിന്​ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ് അംഗീകാരം നൽകിയിരുന്നു. യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാനും ചേർന്നാണ് ഈ സുപ്രധാന കരാറിൽ ഒപ്പുവെച്ചത്.

1954-ലെ യു.എസ്. ആറ്റോമിക് എനർജി ആക്ടിലെ സെക്ഷൻ 123 പ്രകാരമാണ് ഈ കരാർ. വിദേശ രാജ്യങ്ങൾക്ക് സിവിലിയൻ ആണവ സാങ്കേതികവിദ്യയും സാമഗ്രികളും കൈമാറാൻ അമേരിക്കയ്ക്ക് ഇത്തരം ഒരു കരാർ നിർബന്ധമാണ്. ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഈ പങ്കാളിത്തം 30 വർഷത്തേക്കുള്ളതാണ്. കരാറിനൊപ്പം ഒരു ഉഭയകക്ഷി സുരക്ഷാ കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് (IAEA) എപ്പോൾ വേണമെങ്കിലും മുൻകൂട്ടി അറിയിക്കാതെ പരിശോധന നടത്താൻ അനുമതി നൽകുന്ന ‘അഡീഷണൽ പ്രോട്ടോക്കോൾ’ ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.

സംയുക്ത പഠനങ്ങൾക്ക് ശേഷം അനുയോജ്യമെന്ന് കണ്ടാൽ സൗദി മണ്ണിൽ തന്നെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് (Uranium Enrichment Plant) നിർമ്മിക്കാൻ അമേരിക്കൻ കമ്പനികൾക്ക് ഈ കരാർ അനുമതി നൽകിയേക്കും. ഈ കരാർ ഇനി ഔദ്യോഗികമായി യു.എസ് കോൺഗ്രസിന്റെ പരിശോധനയ്ക്ക് സമർപ്പിക്കും. 90 ദിവസത്തിനകം കോൺഗ്രസ് ഇതിനെതിരെ വോട്ട് ചെയ്ത് തടയാതിരുന്നാൽ കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വരും.

പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ നീക്കം മേഖലയിൽ ഒരു പുതിയ ആണവ മത്സരത്തിന് (Nuclear Arms Race) കാരണമായേക്കാമെന്ന് ആണവവ്യാപന വിരുദ്ധ വിദഗ്ധരും ചില യു.എസ് ജനപ്രതിനിധികളും മുന്നറിയിപ്പ് നൽകുന്നുണ്ട്. മുൻപ് സൗദി-അമേരിക്ക ആണവ ചർച്ചകൾ നടക്കുമ്പോൾ ഇസ്രായേലിനെ ഒരു രാഷ്ട്രമായി സൗദി അംഗീകരിക്കണം എന്ന നിബന്ധന ഉണ്ടായിരുന്നു. എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കരാറിൽ അത്തരം നിബന്ധനകൾ വെച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

 

Send your news and Advertisements

You may also like

error: Content is protected !!