ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലാണ് പരസ്പരം പിരിഞ്ഞു ജീവിക്കാൻ സാധിക്കില്ലെന്ന കാരണത്താൽ മൂന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ തങ്ങളുടെ ക്യാമറാമാനായ യുവാവിനെ ഒരേ മണ്ഡപത്തിൽ വെച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ ഇതിന്‍റെ നിയമസാധുതയെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ. ഈ വിവാഹത്തിന് ഹിന്ദു വിവാഹ നിയമപ്രകാരം യാതൊരുവിധ നിയമസാധുതയുമില്ലെന്ന് അലഹബാദ് ഹൈക്കോടതിയിലെ അഭിഭാഷകർ വ്യക്തമാക്കുന്നത്. ഒരു ഹിന്ദു പുരുഷന് ഒരേ സമയം ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാൻ നിയമം അനുവദിക്കുന്നില്ല.
വീഡിയോ വൈറലായതിന് പിന്നാലെ ഹസൻപുർ പൊലീസ് നാലുപേരെയും സ്റ്റേഷനിൽ വിളിപ്പിച്ചു ചോദ്യം ചെയ്തിരുന്നു. എന്നാൽ തങ്ങൾ പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഇവർ പൊലീസിന് മൊഴി നൽകി. ആരുടെയും ഭാഗത്തുനിന്ന് ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാൽ നിലവിൽ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ചില സംഘടനകൾ ഈ വിവാഹത്തിനെതിരെ രംഗത്തുവരികയും ഇത് സാമൂഹിക മര്യാദകൾക്ക് നിരക്കാത്തതാണെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പണ്ടുകാലത്ത് ദശരഥ മഹാരാജാവിന് മൂന്ന് രാജ്ഞിമാർ ഉണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാണ് പെൺകുട്ടികൾ ഇതിനെ പ്രതിരോധിക്കുന്നത്
ഹസൻപൂരിലെ ധൗരിയ ഗ്രാമവാസികളായ സരോജ് (20), സഹോദരി സാവിത്രി റാണി (19), ഇവരുടെ കസിൻ സന്തോഷ് ഖഡക്വംഷി (18) എന്നിവരാണ് വരനായ വികാസ് ഖഡക്വംഷിയെ (20) വിവാഹം കഴിച്ചത്. ജൂലൈ 17-ന് അമ്രോഹയിലെ ചാമുണ്ട മാതാ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. വീട്ടുകാരുടെ സാന്നിധ്യമില്ലാതെയായിരുന്നു ചടങ്ങുകൾ. വീട്ടുകാർ ഇവർക്ക് വെവ്വേറെ വിവാഹാലോചനകൾ തുടങ്ങി വിവാഹം ഉറപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് പെൺകുട്ടികൾ ഈ തീരുമാനമെടുത്തത്. കുട്ടിക്കാലം മുതൽ ഒരുമിച്ച് വളർന്ന തങ്ങൾക്ക് വേർപിരിയുന്നത് ആലോചിക്കാൻ കഴിയില്ലെന്നും, ഒരു വീട്ടിലേക്ക് തന്നെ മൂന്ന് ആലോചനകൾ ഒന്നിച്ച് കണ്ടെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാലാണ് ഈ വഴി തിരഞ്ഞെടുത്തതെന്നും പെൺകുട്ടികൾ വ്യക്തമാക്കുന്നു. ഇൻസ്റ്റാഗ്രാമിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും റീലുകളും വീഡിയോകളും ചെയ്യുന്നവരാണ് ഈ പെൺകുട്ടികൾ. കഴിഞ്ഞ ആറ് മാസമായി വികാസാണ് ഇവരുടെ വീഡിയോകൾ പകർത്തിയിരുന്നത്.

