ന്യൂ ഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച എഐ (Artificial Intelligence) ഉച്ചകോടിയെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഉച്ചകോടി വളരെ മികച്ചതാണെന്നും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉച്ചകോടിയിൽ ചില പിഴവുകൾ സംഭവിച്ചതായി വാർത്തകൾ വന്നിരുന്നു. എന്നാൽ വലിയ പരിപാടികളിൽ ഇത്തരം ചെറിയ സംഭവങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അവയെ പർവതീകരിക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു. എഐ ഉച്ചകോടിക്കെതിരെ കോൺഗ്രസ് രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തെ പിന്തുണച്ച് ശശി തരൂർ രംഗത്തെത്തിയത്.
ഉച്ചകോടിയുടെ ഭാഗമായി നടന്ന പ്രധാന പ്ലീനറി സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. ആഗോള എഐ ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചത്. ഇരുപത് രാഷ്ട്രനേതാക്കളും നാല്പത്തിയഞ്ച് മന്ത്രിമാരും അടക്കം 119 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഉച്ചകോടിയുടെ പ്രധാന സെഷനിൽ പങ്കെടുത്തത്.
ലോകത്തെ ഏറ്റവും വലിയ സാങ്കേതിക നൈപുണ്യമുള്ളവരുടെ കേന്ദ്രമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗ്ളോബൽ സൗത്തിനാകെ എഐയുടെ പ്രയോജനവും ലഭ്യതയും ഉറപ്പുവരുത്തുക എന്ന ആശയമാണ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ചത്. എഐക്കായി ആകാശം തുറന്നിടുക എന്നാൽ നിയന്ത്രണം കൈയ്യിൽ വയ്ക്കുക എന്ന നിദ്ദേശവും മോദി നല്കി. എഐ ചില വൻകിട കമ്പനികളും രാജ്യങ്ങളും കൈയ്യിൽ വയ്ക്കുന്നതിന് പകരം ഇത് പങ്കുവയ്ക്കാനും സാധാരണക്കാരുടെ ജീവിതത്തിലേക്കെത്തിക്കാനും നടപടി വേണം. കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണം നിയമപരമായി ഉറപ്പാക്കണം, ഡേറ്റയുടെ ഉടമസ്ഥത അതാത് രാജ്യങ്ങൾക്കായിരിക്കണം. എഐ നിർമ്മിത ഉള്ളടക്കമാണെങ്കിൽ അത് വ്യക്തമാക്കാനുളള സംവിധാനം നിർബന്ധമാക്കണമെന്നും മോദി നിർദ്ദേശിച്ചു.
ഉച്ചകോടിയുടെ ഉത്ഘാടന സെഷനിൽ പങ്കെടുത്ത ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ ഇന്ത്യയിലെ 140 കോടി പേരെ ഡിജിറ്റൽ നെറ്റ്വർക്കിലേക്ക് കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി. 10 വർഷങ്ങൾക്കു മുൻപ് മുംബൈയിലെ ഒരു തെരുവുകച്ചവടക്കാരന് ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ലായിരുന്നു. പക്ഷേ, ഇന്ന് കച്ചവടക്കാർ പണം കൈപ്പറ്റുന്നത് ഫോണിലൂടെയാണ്–മക്രോ പറഞ്ഞു.
ഫെബ്രുവരി 16 മുതൽ 21 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. “സർവ്വജന ഹിതായ, സർവ്വജന സുഖായ” (എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം) എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവർ പങ്കെടുത്തു. മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത്, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്, അഡോബി സിഇഒ ശന്തനു നാരായൺ, ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മി ത്തൽ, ഇൻഫോസിസ് മുൻ സി ഇഒ വിശാൽ സിക്ക തുടങ്ങിയ പ്രമുഖരും സംബന്ധിച്ചു.
ഉച്ചകോടിയിൽ ചൈനീസ് നിർമ്മിത റോബോട്ടിനെ ഇന്ത്യൻ നിർമ്മിതമെന്ന് അവകാശപ്പെട്ട് അവതരിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഇതേത്തുടർന്ന് ഗാൽഗോട്ടിയാസ് സർവകലാശാലയെ ഉച്ചകോടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടിനെ കൊണ്ടുവന്ന ഗാൽഗോട്ടിയാസ് സര്‍വകലാശാലയെ പുറത്താക്കി


