തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും ബോർഡ് മുൻ അംഗം എ അജികുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണസംഘം ഇരുവരെയും കൊല്ലം പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യുകയാണ്. പി എസ് പ്രശാന്തിന്റെ അറസ്റ്റിന് പിന്നാലെ അജികുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.
പ്രശാന്തിനെ കൊല്ലം പോലീസ് ക്ലബ്ബിലെത്തിച്ച് നടത്തിയ ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൈം ബ്രാഞ്ച് എസ്‌പി എസ്. ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം ഏണിക്കരയിലെ വീട്ടിൽ നിന്നാണ് പി.എസ്. പ്രശാന്തിനെ എസ്പെസ്ഐടി കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെയാണ് അജികുമാറിനെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണ്ണം പൂശാനായി പാളികൾ ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് ഇപ്പോഴത്തെ നടപടി. ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മീഷണറെയോ ദേവസ്വം ബെഞ്ചിനെയോ അറിയിക്കാതെയാണ് സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോയത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2019-ലോ അതിനു മുൻപോ നടന്ന വലിയ തോതിലുള്ള സ്വർണ്ണക്കൊള്ള മറയ്ക്കാൻ വേണ്ടിയാണ് 2025 കാലയളവിൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോർഡ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് എസ്ഐടി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാകൂറ്‍ ദേവസ്വം ബോര്‍ഡിന്റെ മൂന്ന് മുൻ പ്രസിഡന്റുമാരും ശബരിമല തന്ത്രിയും ഉൾപ്പെടെ നിരവധി പ്രമുഖർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എൻ. വാസുവിനെ കേസുമായി ബന്ധപ്പെട്ട മുൻഘട്ടത്തിൽ എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു (നിലവിൽ ജാമ്യത്തിലാണ്). മുൻ ദേവസ്വം ബോർഡ് പ്രസിഡന്റായ എ. പത്മകുമാറിനെയും സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി മുൻപ് അറസ്റ്റ് ചെയ്തിരുന്നു, അദ്ദേഹവും നിലവിൽ ജാമ്യത്തിലാണ്.
ആചാരപരമായ കാര്യങ്ങളുടെ മറവിൽ വിഗ്രഹങ്ങളിലെ സ്വർണ്ണം മാറ്റാൻ കൂട്ടുനിന്നു എന്ന കണ്ടെത്തലിനെ തുടർന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരെ എസ്‌ഐടി മുൻപ് അറസ്റ്റ് ചെയ്യുകയും ജയിലിലാവുകയും ചെയ്തിരുന്നു. മുൻ തന്ത്രിയുടെ സഹായിയായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ സ്വർണ്ണപ്പാളികൾ സ്വകാര്യ വ്യക്തികളുടെ വീടുകളിൽ പൂജയ്ക്കായി എത്തിക്കാൻ ഇടനിലക്കാരനായി പ്രവർത്തിച്ചതിനാണ് അറസ്റ്റിലായത്.

