ന്യൂ ഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന പ്രതിഷേധം 34-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയടക്കമുള്ള ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്ന സമരക്കാരുമായി ഒത്തുതീർപ്പിലെത്താൻ കേന്ദ്ര സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെയ്ക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സി.ജെ.പി. ഡൽഹി ജന്തർ മന്തറിലാണ് പ്രധാനമായും സമരം നടക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയും, യുവാക്കൾക്കെതിരായ പോലീസ് നടപടിയിലും പ്രതിഷേധം ശക്തമായി തുടരാനാണ് കോൺഗ്രസ് തീരുമാനം. ഇതിന് പുറമെ പാർലമെന്റ് കവാടത്തിലും പാർലമെന്റിന് ഉള്ളിലും കോൺഗ്രസ് പ്രതിഷേധിക്കും. ധർമ്മേന്ദ്രപ്രധാൻ രാജി വയ്ക്കാതെ പിന്നോട്ടില്ല എന്നാണ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ നിലപാട്. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പു നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് സോനം വാങ്ചുകും.
ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രതിഷേധം ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ രംഗത്തുവന്നു. ചോദ്യപേപ്പർ ചോർച്ചാ വിഷയം രാഹുൽ ഗാന്ധി രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് നഡ്ഡ ആരോപിച്ചു. പ്രതിപക്ഷത്തിന്റേത് വിദ്യാർത്ഥികളോടുള്ള ആത്മാർത്ഥതയല്ല, മറിച്ച് രാഷ്ട്രീയ മുതലെടുപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് പാര്‍ലമെന്റില്‍ മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും ജെ പി നദ്ദ പറഞ്ഞു.
മുൻപ് കോൺഗ്രസ് ഭരണകാലത്തും പ്രതിപക്ഷ സഖ്യ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ചോദ്യപേപ്പർ ചോർച്ചകൾ ഉണ്ടായിട്ടുള്ളതായി നഡ്ഡ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉള്‍പ്പെടെ പിഎസ്‌സി ക്രമക്കേടുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അപ്പോഴൊന്നും മിണ്ടാതിരുന്ന രാഹുൽ ഇപ്പോൾ സെലക്ടീവായി പ്രതികരിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യാൻ പൂർണ്ണ സജ്ജമാണെന്നും, എത്ര സമയം വേണമെന്ന് പ്രതിപക്ഷത്തിന് തീരുമാനിക്കാമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

