പഹൽഗാം ഭീകരാക്രമണം നടന്നിട്ട് പതിമൂന്ന് ദിവസം പിന്നിടുമ്പോൾ പാക്കിസ്ഥാനെതിരായ നീക്കങ്ങൾ കടുപ്പിക്കുകയാണ് ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാർ ഡാമിന്റെ ഷട്ടർ താഴ്ത്തി ജലമോഴുക്ക് നിയന്ത്രിച്ച് തുടങ്ങി. ഝലം നദിയിലെ കിഷൻഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും. ഹ്രസ്വ കാലത്തേക്കാണ് നടപടിയെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ നേരത്തെ എടുത്തിരുന്നു.
എന്നാൽ സിന്ധുനദീജലം വഴിതിരിച്ചുവിട്ടാൽ ഇന്ത്യ സൈനിക ആക്രമണം നേരിടേണ്ടിവരുമെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. “പാക്കിസ്ഥാനിലേക്ക് വെള്ളം എത്താതിരിക്കാൻ സിന്ധുനദീതടത്തിൽ ഡാമുകൾ നിർമിക്കാൻ ഇന്ത്യ ശ്രമിച്ചാൽ ആ ഡാമുകളെല്ലാം സൈനിക ആക്രമണത്തിലൂടെ ഞങ്ങൾ തകർക്കും. സിന്ധുനദീജലം വഴിതിരിച്ചുവിടുന്നതിന് വേണ്ടി ഇന്ത്യ ഏത് ശ്രമം നടത്തിയാലും അത് ആക്രമണത്തിലൂടെ നശിപ്പിക്കുമെന്നും” ഖ്വാജ ആസിഫ് ഒരു ചാനൽ ചർച്ചക്കിടെ ഭീഷണി മുഴക്കി. പാക്കിസ്ഥാന്റെ ജലപ്രവാഹം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഇന്ത്യയുടെ ഏതൊരു ശ്രമവും യുദ്ധനടപടിയായി കണക്കാക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നിയന്ത്രണ രേഖയിൽ പലയിടത്തും പാക് പ്രകോപനം തുടരുകയാണ്. ഇന്നലെ എട്ടിടത്ത് പാക് വെടിവെയ്പ് ഉണ്ടായി. ശക്തമായി തിരിച്ചടിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിലെ ഏറ്റവും വലിയ പ്രകോപനമാണ് ഇന്നലെ ഉണ്ടായതെന്ന് സർക്കാർ വൃത്തങ്ങളും പ്രതികരിച്ചു. കുപ് വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മേന്ദർ, നഷേര, സുന്ദർബനി, അഖ്നൂർ എന്നിവിടങ്ങളിലായിരുന്നു വെടിവയ്‌പ്പ്.
അതിർത്തി പ്രദേശങ്ങളോട് ചേർന്ന് വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ നീരീക്ഷണവും തുടരുകയാണ്. വനമേഖകളിലടക്കം കർശനപരിശോധന തുടരുന്നതിനൊപ്പം നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റത്തിനെതിരെയും അതീവജാഗ്രതയിലാണ് സൈന്യം.
ഇന്നലെ നടന്ന തിരച്ചിലിനിടയിൽ അനന്തനാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സൈന്യം നടത്തിയ തിരച്ചിലിൽ വനത്തിനുള്ളിൽ നിന്നാണ് ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ. പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ ആണ് കിട്ടിയത് എന്നത് സംശയം ബലപ്പെടുത്തുന്നു. ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകാൻ കര-നാവിക-വ്യോമ സേനകൾ സജ്ജമാകുകയാണ്. യുദ്ധസാഹചര്യത്തിൽ റണ്‍വേയ്ക്ക് പകരം എക്‌സ്പ്രസ് വേ ഉപയോഗിക്കുന്നതിനുള്ള പരിശോധന യുപിയിലെ ഗംഗ അതിവേഗ പാതിയിൽ വ്യോമസേന പൂർത്തിയാക്കി. ഗംഗാ അതിവേഗപാതയിൽ രാത്രിയിലും യുദ്ധവിമാനങ്ങളുടെ ലാൻഡിംഗ് വ്യോമസേന നടത്തി. ആഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ്-30 , മിഗ്-29, ജാഗ്വാർ, എഎൻ-32 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, സി-130ജെ സൂപ്പർ ഹെർക്കുലീസ് അടക്കം യുദ്ധവിമാനങ്ങൾ പങ്കെടുത്തു.
ഇന്ത്യൻ നാവികസേനയുടെ കപ്പൽ, അന്തർവാഹിനി, ഹെലികാേപ്ടർ എന്നിവ ഒരുമിച്ചുള്ള ചിത്രം കഴിഞ്ഞ ദിവസം എക്സിലൂടെ പങ്കുവച്ചിരുന്നു. തിരമാലകൾക്ക് മുകളിൽ, താഴെ, കുറുകെ നാവികക്കരുത്തിന്റെ ത്രിശൂലം എന്ന അടിക്കുറിപ്പോടെയാണ് നാവികസേനാ പോസ്റ്റ് പങ്കുവെച്ചത്. (ആ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്). ഐഎൻഎസ് കൊൽക്കത്ത, ആധുനിക ലൈറ്റ് ഹെലികോപ്ടറായ ധ്രുവ്, സ്കോർപ്ലീൻ ക്ലാസായ അന്തർവാഹിനി എന്നിവയാണ് ചിത്രത്തിലുള്ളത്. സംഘർഷസ്ഥിതി തുടരുന്ന സാഹചര്യത്തിൽ ഏത് പ്രതികൂല സാഹചര്യവും നേരിടാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ സേനകൾ.
ഇന്ത്യന്‍ ഭാഗത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാൻ ജവാന്‍ പിടിയില്‍.