ടോക്കിയോ: സുസുകി മോട്ടോര്‍സിന്റെ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു. കാന്‍സര്‍ രോഗബാധിതനായിരുന്നു. 94 വയസായിരുന്നു. അടുത്ത കുടുംബങ്ങൾ മാത്രം പങ്കെടുത്തുകൊണ്ട് സംസ്കാര ചടങ്ങുകൾ സ്വകാര്യമായി നടത്തിയതായി കുടുംബം അറിയിച്ചു. ഡിസംബർ 25-നാണ് മരിച്ചതെന്ന് കമ്പനി അറിയിച്ചു.
സുസുക്കിയെ ഇന്നത്തെ നിലയിലാക്കി മാറ്റിയ ‘വിപ്ലവകാരി’ എന്നാണ് ഒസാമു അറിയപ്പെടുന്നത്. ജാപ്പനീസ് വാഹന കമ്പനിയായ സുസുകിയുടെ പ്രശസ്തി ലോകം മുഴുവനും എത്തിച്ചതിൽ പ്രധാന പങ്കുവച്ചതും ഒസാമുവാണ്. 40 വർഷത്തോളം സുസുക്കിയെ നയിച്ച ഒസാമു, ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരു വാഹന കമ്പനിയെ നയിച്ചുവെന്ന ഖ്യാതിയും സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും ഒസാമുവിന്റെ കാലത്താണ്. മാരുതി 800 എന്ന ജനപ്രിയ ബ്രാൻഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓൾട്ടോയിൽനിന്നാണ് മാരുതി 800ന്റെ ജനനം. 1983 -ല്‍ ഇന്ത്യന്‍ വിപണിയില്‍ സുസുകിയെ എത്തിച്ച്, പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളിലൊന്നാക്കി മാറ്റി.
മധ്യ ജപ്പാനിലെ ജിഫിയില്‍ 1930 ല്‍ ജനിച്ച ഒസാമ സുസുകി 1958 ലാണ് സുസുകി മോട്ടോര്‍സിലെത്തുന്നത്. സുസുകി കമ്പനിയുടെ തലപ്പത്ത് വരെയെത്തിയ അദ്ദേഹം നാല് പതിറ്റാണ്ടോളം സുസുകിയെ നയിച്ചു. സുസുക്കി സ്ഥാപകൻ മിഷിയോ സുസുകിയുടെ പേരക്കുട്ടിയായ ഷോകോ സുസുക്കിയെ വിവാഹം കഴിച്ചതോടെയാണ് ഒസാമു, സുസുക്കി കുടുംബത്തിലെത്തിയത്. അനന്തരാവകാശിയാകാൻ ആൺകുട്ടികളില്ലാതിരുന്നതിനാൽ ദത്തെടുക്കൽ വിവാഹമായിരുന്നു അത്. ശേഷം സുസുകി എന്ന കുടുംബപ്പേര് അദ്ദേഹത്തിനും സ്വന്തമായി. 1958 -ൽ ജൂനിയർ മാനേജറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം അഞ്ച് വർഷങ്ങൾക്കിപ്പുറം 1963 -ൽ സുസുകിയുടെ ഡയറക്ടർ സ്ഥാനത്തെത്തി. 15 വർഷങ്ങൾക്കിപ്പുറം 1978 ൽ സുസുകിയുടെ പ്രസിഡന്റും സി ഇ ഒയുമായതോടെയാണ് അദ്ദേഹത്തിന്‍റെ ‘കാർ വിപ്ലവം’ തുടങ്ങുന്നത്. ഒടുവിൽ 2000 ൽ ചെയർമാൻ സ്ഥാനവും ഏറ്റെടുത്ത ഒസാമു 2021 ലാണ് സ്ഥാനം ഒഴിഞ്ഞത്. മൂന്നു ദശകങ്ങളായി നേതൃസ്ഥാനത്തു തുടർന്ന അദ്ദേഹം പ്രസിഡന്റ് പദവി മകൻ തൊഷിഹിറോ സുസുകിക്കു കൈമാറിയത്.
Osamu Suzuki, former chairman of Suzuki Motor Corporation