ഇസ്രായേൽ ജോർദാൻ അതിർത്തിയിൽ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ മേനംകുളം സ്വദേശി ഗബ്രിയേൽ പെരേരയാണ് മരിച്ചത്. സന്ദർശക വീസയിൽ ജോർദാനിലെത്തിയ തോമസ് ഗബ്രിയേൽ പെരേര അവിടെ നിന്ന് ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. തലയ്ക്കു വെടിയേറ്റാണ് മരണം. തോമസിനൊപ്പം ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മേനംകുളം സ്വദേശി എഡിസൺ നാട്ടിലെത്തി. ഇദ്ദേഹത്തിന് കാലിന് പരുക്കുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ട് മലയാളികൾ ഇസ്രയേലിൽ ജയിലിൽ ആണെന്നാണ് വിവരം.
ഇവർ നാലുപേരും മൂന്ന് മാസത്തെ വിസിറ്റിംഗ് വിസയിലാണ് ജോർദാനിൽ എത്തിയത്. പിന്നീട് ഏജന്റ് വഴി ഇസ്രായേലിലേക്ക് കടക്കാനായി ശ്രമിക്കവെയാണ് സൈന്യത്തിന്റെ കണ്ണിൽപ്പെട്ടത്. സംഘം ഇസ്രയേലിലേക്ക് കടക്കുന്നത് തടയാൻ ജോർദാൻ സൈന്യം ശ്രമിക്കവേ ഇവർ പാറക്കെട്ടുകൾക്കിടയിൽ ഒളിക്കുകയും തുടർന്ന് സൈന്യം വെടിവയ്പ് നടത്തുകയുമായിരുന്നു. ഇതിനിടെയാണ് വെടിയേറ്റു തോമസ് ഗബ്രിയേൽ പെരേര മരിച്ചത് എന്നാണ് വിവരം. കാലിൽ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോർദാൻ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയിൽനിന്നുള്ള ഇമെയിൽ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് പരുക്കേറ്റ എഡിസൺ നാട്ടിലെത്തിയതോടെയാണ് ഗബ്രിയേലിന്റെ മരണവിവരം പുറത്തറിഞ്ഞത്.