കൊല്ലം തീരത്ത് ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ എണ്ണ, പ്രകൃതിവാതക സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി വീണ്ടും പര്യവേഷണം ആരംഭിക്കുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കൊല്ലം തീരത്തു ഡ്രില്ലിങ് ആരംഭിക്കാനുള്ള സ്ഥലം കണ്ടെത്തിയതായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ലോക്‌സഭയില്‍ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരള കൊങ്കൺ തടത്തിലെ 3519.69 ചതുരശ്ര കിലോമീറ്റർ വരുന്ന കെകെ-ഒഎസ്എച്ച്പി-2018 1 എന്ന ബ്ലോക്കാണ് പര്യവേഷണത്തിന് ഏറ്റെടുത്തിരിക്കുന്നത്. 1028 ചതുരശ്ര കിലോമീറ്ററിൽ സീസ്മിക് പഠനം നടത്തിയതിനു ശേഷമാണു പരീക്ഷണാടിസ്ഥാനത്തിൽ ഒരു കിണർ കുഴിക്കുന്നതിനുള്ള സ്ഥലം തിരിച്ചറിഞ്ഞത്. ഇതിനു പുറമേ കേരളാ കൊങ്കണ്‍ തടത്തില്‍ 6717.56 ചതുരശ്ര കി.മീ കെകെ-ഒഎസ്എച്ച്പി-2022 1 (ഷാലോ ഓഫ്‌ഷോര്‍) ബ്ലോക്കും 1112.71 ചതുരശ്ര കി.മീ. കെകെ-ഡിഡബ്ല്യുഎച്ച്പി-2022 1 ബ്ലോക്കും ഒഎന്‍ജിസിക്കു പര്യവേഷണത്തിനായി നല്‍കിയിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പര്യവേക്ഷണ കരാർ ഏറ്റെടുത്തിരിക്കുന്ന യു. കെ ആസ്ഥാനമായ ഡോൾഫിൻ ഡ്രില്ലിംഗിന്റെ ഉപകരാർ കമ്പനിയായ ആര്യ ഓഫ് ഷോർ പ്രതിനിധികൾ കഴിഞ്ഞ ഡിസംബറിൽ കൊല്ലം പോർട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. ഈ വര്‍ഷം പകുതിയോടെ റിഗുകളും കപ്പലുകളും എത്തിച്ച് ആഴക്കടലില്‍ എണ്ണക്കിണര്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഉദ്യോഗസ്ഥർക്ക് ആവശ്യമായി വരാൻ സാധ്യത ഉള്ള യാത്ര സൗകര്യങ്ങൾ, ഹെലിപാഡ് സൗകര്യങ്ങൾ, താമസ സൗകര്യങ്ങൾ, പര്യവേക്ഷണത്തിനിടെ അപകടങ്ങൾ ഉണ്ടായാൽ പ്രവേശിപ്പിക്കാൻ ആശുപത്രി സൗകര്യങ്ങൾ എല്ലാം പരിശോധിക്കുന്നുണ്ട്.