സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്‌നി ബോണ്ടായ് ബീച്ചിൽ ആക്രമണം നടത്തി കൊല്ലപ്പെട്ട സാജിദ് അക്രമിന്റെ മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ച് ഭാര്യ. കൂട്ടക്കൊലയ്ക്കിടെ കൊല്ലപ്പെട്ട 50 കാരനായ അക്രമിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് ഭാര്യ വിശദമാക്കിയത്. ഇതോടെ ഇയാളുടെ സംസ്കാര ചടങ്ങിന്റെ ചെലവുകളും ഓസ്ട്രേലിയൻ സർക്കാർ വഹിക്കേണ്ടി വരും.
50-കാരനായ സാജിദ് അക്രം മകനും 24കാരനുമായ നവീദ് അക്രം എന്നിവരാണ് ബോണ്ടായ് ബീച്ചിൽ ജൂത വിഭാഗത്തിൽപ്പെട്ടവർക്ക് നേരെ വെടിയുതിർത്തത്. പൊലീസുകാരുടെ വെടിയേറ്റ് സാജിദ് അക്രം കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആറ് മാസത്തോളമായി വീടുമായി ബന്ധം പുലർത്താതിരുന്ന സാജിദ് മാസങ്ങളായി സിഡ്നിയിലെ എയർ ബിഎൻബി വീടുകളിലായിരുന്നു തങ്ങിയിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
15 നിരപരാധികൾ ആണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്. സിഡ്നിയിൽ ആക്രമണം നടത്തുന്നതിന് ആഴ്ചകൾക്ക് മുൻപ് സാജിദ് അക്രം മകനും ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനം ഏറെ സജീവമായ മേഖലയിലേക്കാണ് ഇവർ പോയത്. ഹൈദരബാദിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ വ്യക്തിയാണ് സാജിദ് അക്രം. 1998-ലാണ് സാജിദ് ഓസ്ട്രേലിയയിൽ എത്തിയത്. കൊറോണേഴ്സ് ഓഫീസിന് കീഴിലുള്ള മോർച്ചറിയിലാണ് ഇയാളുടെ മൃതദേഹം നിലവിലുള്ളത്. വെടിവയ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നവീദിനെ ജയിലിലേയ്ക്ക് മാറ്റിയതായി ന്യൂ സൗത്ത് വെയിൽസ് അധികൃതർ അറിയിച്ചു.



